അപകടക്കെണിയായി തൊടുപുഴ കോതായിക്കുന്ന് സർക്കിൾ
Mail This Article
തൊടുപുഴ∙ നഗരത്തിലെ ഏതു കവലയിലും നാലു ദിക്കുകൾ ശ്രദ്ധിച്ചാൽ മതിയെങ്കിൽ കോതായിക്കുന്ന് സർക്കിൾ ‘ദേഹത്തു മണ്ണു പറ്റാതെ’ മറികടക്കണമെങ്കിൽ ആറു ദിക്കിലേക്ക് നോട്ടമെത്തണം. വിവിധ സ്ഥലങ്ങളിൽ നിന്ന് എല്ലാ ബസുകളും മുനിസിപ്പൽ ബസ് സ്റ്റാൻഡിലേ ക്കെത്തുന്നത് കോതായിക്കുന്ന് സർക്കിൾ കടന്നാണ്. കൂടാതെ നൂറുകണക്കിന് ചെറു വാഹനങ്ങളും. ഇത്രയേറെ വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന ഇവിടെ ആവശ്യമായ ട്രാഫിക് സിഗ്നൽ സംവിധാനങ്ങളില്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു.
പാലാ റോഡിൽ നിന്ന് ഇടുക്കി, വണ്ണപ്പുറം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ, സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾ, ഫിഷ് മാർക്കറ്റിൽ നിന്ന് കയറി വരുന്ന വാഹനങ്ങൾ, ഐഎംഎ റോഡിലൂടെ വരുന്ന വാഹനങ്ങൾ എന്നിവയെല്ലാം സംഗമിക്കുന്നത് കോതായിക്കുന്ന് സർക്കിളിലാണ്. തിരക്കു വർധിക്കുന്ന രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെ ഡ്രൈവർമാർ വല്ലാത്ത കൺഫ്യൂഷനിലാണ്.
ഇറക്കമിറങ്ങി വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ മറ്റു റോഡുകളിൽ നിന്നു വരുന്നവർ മിന്നൽ വേഗത്തിൽ ക്രോസ് ചെയ്യാൻ ശ്രമിക്കുന്നതും പതിവു കാഴ്ചയാണ്. ഈ ഭാഗത്തുവച്ച് നിയന്ത്രണം വിട്ട സ്വകാര്യബസ് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റി അപകടമൊഴിവാക്കിയത് ഒരു മാസം മുൻപായിരുന്നു. ഇത്രയേറെ അപകട സാധ്യത നിലനിന്നിട്ടും അധികാരികളുടെ ശ്രദ്ധ വേണ്ടതുപോലെ ഇവിടേക്കു പതിയുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.