ചെറുതോണി ∙ ജില്ലയിലെ വന്യമൃഗശല്യം ചർച്ച ചെയ്യാൻ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്റെയും റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഒട്ടേറെ നിർദേശങ്ങളും വിമർശനങ്ങളും ഉയർന്നുവന്നു. ജനങ്ങൾക്കു നേരെ ആക്രമണമഴിച്ചുവിടുന്ന കൊമ്പന്മാരെ പ്രദേശത്തുനിന്നു മാറ്റണമെന്നായിരുന്നു ഏകകണ്ഠമായി ഉയർന്ന ആവശ്യം.

പല നിർദേശങ്ങളോടും അനുഭാവപൂർണമായ സമീപനമാണു വനം മന്ത്രി സ്വീകരിച്ചത്. കലക്ടർ ഷീബ ജോർജ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിങ്, ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ്, വനംവകുപ്പ് നോഡൽ ഓഫിസർ ആർ.എസ്.അരുൺ, കെ.കെ ജയചന്ദ്രൻ, ജോസ് പാലത്തിനാൽ, പി രാജൻ, അനിൽ കൂവപ്ലാക്കൽ, എംഎൽ ജയചന്ദ്രൻ, ആമ്പൽ ജോർജ്,
കെ.എൻ റോയി, എം.കെ.പ്രിയൻ, പി കെ ജയൻ, സിബി മൂലപ്പറമ്പിൽ, സിനോജ് വള്ളാടി, അരുൺ പി മാണി, എംഡി അർജുനൻ, ത്രിതലപഞ്ചായത്ത് പ്രതിനിധികൾ, വകുപ്പുതല മേധാവികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. ചർച്ചയിൽ ഉയർന്ന പ്രധാന ആവശ്യങ്ങളും നിർദേശങ്ങളും :

പെരുവന്താനത്ത് ഹർത്താൽ പൂർണം
പെരുവന്താനം∙ ജനവാസ മേഖലകളിൽ വന്യമൃഗശല്യം വ്യാപകമായിട്ടും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവന്താനം പഞ്ചായത്തിൽ നടത്തിയ ഹർത്താൽ പൂർണം. വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, വിദ്യാലയങ്ങൾ എന്നിവയൊന്നും പ്രവർത്തിച്ചില്ല. എന്നാൽ ദേശീയ പാതയിൽ വാഹന ഗതാഗതം തടസ്സമില്ലാതെ നടന്നു. പ്രാദേശിക ബസ് സർവീസുകൾ നിർത്തിവച്ചു. ഗ്രാമീണ റോഡുകളിൽ ഇരു ചക്ര വാഹനങ്ങൾ പോലും നിരത്തിലിറങ്ങിയില്ല.
പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റ് മേഖലയിലാണ് വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. പ്രദേശത്ത് പുലിയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. കന്നുകാലികൾ, നായ്ക്കൾ ഉൾപ്പെടെ വളർത്തു മൃഗങ്ങൾ നഷ്ടപ്പെടുന്നതും പതിവാണ്. കാട്ടുപന്നി, കുരങ്ങ്, എന്നിവ കാർഷിക മേഖലയിലും നാശം വിതയ്ക്കുന്നു. പഞ്ചായത്ത് ഭരണ സമിതി പ്രശ്നങ്ങൾ സർക്കാരിലും മറ്റു വിവിധ തലങ്ങളിലും അറിയിച്ചിട്ടും ഒരുവിധ പരിഹാരവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി ഹർത്താൽ പ്രഖ്യാപിച്ചതെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.
യോഗത്തിൽ അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. ഷാജഹാൻ മഠത്തിൽ, ഷാജി പുല്ലാട്ട് , ജോൺ.പി.തോമസ്, കെ.എൻ.രാമദാസ്, കെ.ജെ.ജോസുകുട്ടി , വി.സി.ജോസഫ്, സി.ടി.മാത്യു, ഡൊമിന സജി, കെ.ആർ.വിജയൻ, എബിൻ കുഴിവേലി, ഷമീർ ഒറ്റപ്ലാക്കൽ, ടി.എ.തങ്കച്ചൻ, സെയ്ദ് മുഹമ്മദ്, നിജിനി ഷംസുദീൻ, ബൈജു, എൻ.എ.വഹാബ് എന്നിവർ പ്രസംഗിച്ചു.

യോഗം നടക്കുമ്പോഴും പുലിയിറങ്ങി, വളർത്തുമൃഗങ്ങളെ കൊന്നു
തൊടുപുഴ∙ ജില്ലയിൽ വന്യജീവി ആക്രമണങ്ങൾക്കു പരിഹാരം കണ്ടെത്താൻ യോഗം ചേർന്ന ദിനവും വളർത്തുമൃഗങ്ങൾക്കു ജീവഹാനി. ഇന്നലെ മാങ്കുളം മുനിപാറയിൽ വളർത്തു മുയലുകളെ പുലി കൊന്നുതിന്നു. കൊല്ലംപറമ്പിൽ മോഹനന്റെ വീടിനോടു ചേർന്നുള്ള കൂട്ടിൽ കിടന്ന 8 മുയലുകളെയാണ് പുലി കൊന്ന് ഭാഗികമായി തിന്നത്. മറയൂർ കീഴാന്തൂർ കുഞ്ഞുകുണ്ടലയിൽ 11 ആടുകളെ കാട്ടുനായ്ക്കളുടെ സംഘം കൊന്നു തിന്നു. പെരുമാൾ, സെൽവകുമാർ എന്നിവരുടെ ആടുകളെയാണു കൊന്നത്.
ഒരാഴ്ച മുൻപ് പാമ്പുംകയത്ത് കോഴികളെ പുലി പിടിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മുനിപ്പാറയിൽ പുലി വളർത്തു മുയലുകളെ കൊന്നത്. മേഖലയിൽ പുലി സാന്നിധ്യം വർധിച്ചു വരുന്നതായി നാട്ടുകാർ പരാതിപ്പെടുമ്പോഴും വനംവകുപ്പ് കാര്യമായ നടപടി സ്വീകരിക്കാൻ കൂട്ടാക്കാത്തതു പ്രതിഷേധം ശക്തമാകാൻ കാരണമായിട്ടുണ്ട്.
വനംവകുപ്പ് കൂടു വച്ച് പുലിയെ പിടികൂടണം എന്ന ആവശ്യമാണ് നാട്ടുകാർ മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞാൽ കൂടു വയ്ക്കുന്ന കാര്യം പരിഗണിക്കാം എന്ന നിലപാടാണ് വനം വകുപ്പിന്റേത്. ജനവാസ മേഖലകളിൽ പുലിപ്പേടി വർധിച്ചു വരുന്ന സാഹചര്യത്തിൽ വനംവകുപ്പിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.