വഞ്ചിക്കവലയിൽ പട്ടാപ്പകൽ കാട്ടുപന്നി ഇറങ്ങി

Mail This Article
ചെറുതോണി ∙ വഞ്ചിക്കവലയിൽ കേരള ബാങ്ക് ഹെഡ് ഓഫിസിനു സമീപം പട്ടാപ്പകൽ കാട്ടുപന്നി ഇറങ്ങി. ഇന്നലെ രാവിലെ മുതലാണ് ജനവാസ മേഖലയിൽ ചുറ്റിത്തിരിയുന്ന കാട്ടുപന്നിയെ നാട്ടുകാർ കണ്ടത്. പിന്നീട് നടു റോഡിൽ പന്നി നിലയുറപ്പിച്ചതോടെ ചുറ്റുവട്ടത്ത് ഉള്ളവരും വഴി യാത്രക്കാരും പരിഭ്രാന്തിയിലായി. ഇതോടെ നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനെയും, വനപാലകരെയും വിവരം അറിയിച്ചു.
എന്നാൽ പഞ്ചായത്ത് അധികൃതരും വനപാലകരും സ്ഥലത്ത് എത്തിയിട്ടും നോക്കി നിൽക്കുകയല്ലാതെ വേറെ ഒന്നും ചെയ്തില്ലെന്നു പരാതിയുണ്ട്. ശല്യക്കാരനായ പന്നിയെ വെടിവയ്ക്കാൻ പഞ്ചായത്ത് പ്രസിഡന്റിനു അധികാരമുണ്ടെന്നു വനപാലകർ പറഞ്ഞെങ്കിലും ലൈസൻസുള്ള തോക്കുകാർ ഇല്ലെന്നായിരുന്നു പ്രസിഡന്റിന്റെ പക്ഷം. ഇതോടെ ഉച്ചയ്ക്കു ശേഷം പന്നിയെ വനപാലകർ ചെറുതോണി പുഴയുടെ തീരത്തേക്ക് ഓടിച്ചു വിടുകയായിരുന്നു.
എന്നാൽ പന്നി ഏതുസമയവും തിരികെ വരുമെന്നും കൊച്ചുകുട്ടികൾ അടക്കമുള്ളവർ സഞ്ചരിക്കുന്ന സ്ഥലത്ത് പന്നി ഭീഷണി ആകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പ്രദേശത്തെ കൊച്ചു കുട്ടികൾ സ്കൂളിൽ പോയതിനാൽ റോഡിൽ കാവൽ നിൽക്കുകയാണ് ഇവർ. വാഴത്തോപ്പ് കെഎസ്ഇബി കോളനിയിൽ കാടു വെട്ടി തെളിക്കാത്തതിനാൽ കാട്ടുപന്നികൾ താവളമാക്കിയിരിക്കുകയാണ്. മുൻപ് രാത്രിയിൽ മാത്രം ഇറങ്ങിയിരുന്ന പന്നികൾ ഇപ്പോൾ പകലും ഇറങ്ങാൻ തുടങ്ങിയിരിക്കുകയാണ്.
സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നും കപ്പ ഉൾപ്പെടെയുള്ള തന്നാണ്ട് കൃഷികൾ നശിപ്പിച്ച ശേഷം ഇപ്പോൾ ടൗണിലേക്കും ഇറങ്ങിയതോടെയാണ് ഭീതി വ്യാപകമായത്. കാട്ടിൽ നിന്ന് പതിവായി പന്നി ഇറങ്ങാൻ തുടങ്ങിയതോടെ ലൈസൻസുള്ള തോക്ക് ഉടമയെ കണ്ടെത്തിയെന്നും ശല്യമുള്ളവയെ ഇനി വെടി വയ്ക്കുമെന്നും വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ പറഞ്ഞു.