വണ്ണപ്പുറം ടൗണിൽ സ്ലാബ് ഇല്ലാത്ത ഓട; യാത്രക്കാർക്ക് അപകടക്കെണി
Mail This Article
വണ്ണപ്പുറം ∙ടൗണിൽ നൂറു കണക്കിനു യാത്രക്കാർ കടന്നു പോകുന്ന റോഡരികിൽ സ്ലാബ് ഇട്ട് മൂടാതെ കിടക്കുന്ന ഓട വിദ്യാർഥികളെയും കാൽനടക്കാരെയും അപകടത്തിലാക്കുന്നു. വണ്ണപ്പുറം എസ്എൻഎം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിന് എതിർ വശത്താണ് ഓടയ്ക്ക് മൂടി ഇല്ലാതെ തുറന്നു കിടക്കുന്നത്. ഇത് ഇതുവഴി നടന്നു പോകുന്ന യാത്രക്കാരെ ഓടയിൽ വീഴ്ത്തുന്ന അവസ്ഥയിലാണ്, ബൈപാസ് റോഡിലേക്ക് ബസുകൾ തിരിയുന്നതിന് അടുത്തു തന്നെയാണ് സ്ലാബിട്ടു മൂടാതെ ഓട തുറന്നു കിടക്കുന്നത്.
ഇതിനോടു ചേർന്നാണ് ബസ് സ്റ്റോപ്പും. ബസിൽ നിന്നിറങ്ങുന്ന യാത്രക്കാരിൽ പലർക്കും ഓടയിൽ വീണ് പരുക്കു പറ്റിയിട്ടുണ്ട്. കൂടാതെ വിദ്യാർഥികളും ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്. ദിവസവും നൂറു കണക്കിനു യാത്രക്കാരും വിദ്യാർഥികളും കടന്നു പോകുന്ന റോഡരികിലെ ഓട മൂടാതെ കിടക്കുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇത് സംബന്ധിച്ച് ജനപ്രതിനിധികളെയും പൊതുമരാമത്ത് അധികാരികളെയും അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
പ്രശ്‌നം അടിയന്തരമായി പരിഹരിക്കാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൂടാതെ വണ്ണപ്പുറം ഹൈറേഞ്ച് ജംക്‌ഷനു സമീപം ഒരു കടയുടെ മുന്നിൽ സ്ലാബ് ഇട്ടു പണി പൂർത്തിയാക്കുന്നതിന് പകരം ചെറിയൊരു ഇരുമ്പ് ഗ്രിൽ കൊണ്ട് വയ്ക്കുകയും ഏതാനും ദിവസങ്ങൾക്കു മുൻപ് ഒരു കാർ തിരിച്ചപ്പോൾ ഗ്രില്ലിന്റെ അകത്ത് ടയർ അകപ്പെട്ടു. വാഹന യാത്രക്കാരെ അപകടത്തിലാക്കുന്ന ഇത്തരം സ്ഥലങ്ങളിൽ സ്ലാബുകൾ ഇട്ടു മൂടണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.