ADVERTISEMENT

ഉടുമ്പന്നൂർ ∙ സ്വകാര്യ ബസ് കണ്ടക്ടറായിരുന്ന മലയിഞ്ചി പുതുമനയിൽ റോബിൻ ജോയി(29)യുടെ മരണത്തിൽ ദുരൂഹത ഉയർന്ന സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള ഫൊറൻസിക് വിദഗ്ധൻ ഡോ. ജയിംസ്കുട്ടിയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് വിശദമായ തെളിവെടുപ്പ് നടത്തി. കരിമണ്ണൂർ എസ്എച്ച്ഒ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ കേസ് അന്വേഷണ ചുമതലയുള്ള പൊലീസ് സംഘവും ഫൊറൻസിക് സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ജനുവരി 9ന് രാത്രി പന്ത്രണ്ടിനും രണ്ടരയ്ക്കും ഇടയ്ക്കാണ് മരണം നടന്നത് എന്ന് ഡോക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

അപകടത്തിൽപെട്ട ബൈക്ക് എത്തിച്ചാണ് അപകട രംഗം പുനരാവിഷ്കരിച്ചത്. റോബിന്റെ അതേ വലുപ്പവും തൂക്കവുമുള്ള വ്യക്തിയെ ഉപയോഗിച്ചാണ് അപകടം പുനരാവിഷ്കരിച്ചത്. മരണം അപകടം മൂലമാകാമെന്ന നിഗമനത്തിലാണ് ഫൊറൻസിക് സംഘവും എത്തിച്ചേർന്നത്. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ റിപ്പോർട്ട്‌ കൂടി കിട്ടിയതിനു ശേഷമായിരിക്കും അന്തിമ തീരുമാനത്തിൽ എത്തുക.

കൂടുതൽ തെളിവുകളും സാംപിളുകളും സംഘം ശേഖരിച്ചിട്ടുണ്ട്. ഇവയും പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വാരിയെല്ല് പൊട്ടി കരളിനും നെഞ്ചിനും ഏറ്റ ക്ഷതവും തലയ്ക്ക് ഏറ്റ ക്ഷതവും ആണ് മരണ കാരണം എന്നു കണ്ടെത്തിയിരുന്നു. റബർ ടാപ്പിങ്ങിന് പോയവരാണ് വഴിയിൽ വീണു കിടക്കുന്ന റോബിനെ പിറ്റേന്നു പുലർച്ചെ കാണുന്നത്. തുടർന്ന് കരിമണ്ണൂർ പൊലീസിൽ വിവരം അറിയിച്ചു.

തട്ടക്കുഴയിൽ സുഹൃത്തിന്റെ അടുത്തു പോയി തിരികെ വരും വഴിയാണ് അപകടം. തട്ടക്കുഴ കമ്പനിപ്പടിയിൽ സംഭവ ദിവസം രാത്രി 11.45 വരെ റോബിൻ രണ്ടു സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്നു. അതിനുശേഷം ബൈക്കിൽ വീട്ടിലേക്ക് പോകും വഴിയാണ് അപകടം എന്നാണ് പൊലീസ് പറയുന്നത്. തൊടുപുഴ -മലയിഞ്ചി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ ആയിരുന്നു റോബിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com