ADVERTISEMENT

പരാതികൾ ഏറെയുണ്ടായിട്ടും സൗരോർജ വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന കാര്യത്തിൽ അധികൃതർ കാര്യമായ ഇടപെടൽ നടത്തുന്നില്ല

തൊടുപുഴ ∙ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ തൊടുപുഴ-പാലാ റൂട്ടിലെ സോളർ ലൈറ്റുകൾ കണ്ണടച്ചിട്ടു നാളുകളേറെയായി. പല പോസ്റ്റുകളിലും ബാറ്ററി ബോക്സുകൾ കാലിയാണ്. ചില ബോക്സുകൾ അടിച്ചുതകർത്തതു പോലെയാണ് കാണുന്നത്. ബാറ്ററികൾ മോഷണം പോകുന്നതായി മുൻപ് ആരോപണം ഉയർന്നിരുന്നു. സംസ്ഥാന പാതയിലെ സോളർ ലൈറ്റുകളുടെ തകരാർ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം സർവേ നടത്തിയ അനെർട്ടും ഇതേ കാര്യമാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

തകരാറിലായ ഇടങ്ങളും ഇവ പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ചും വിശദമായ റിപ്പോർട്ട് അനെർട്ട് ഹെഡ് ക്വാർട്ടേഴ്സിൽ സമർപ്പിച്ചിട്ടുണ്ടെന്നും അനെർട്ട് ഇടുക്കി ജില്ലാ എൻജിനീയർ നിതിൻ തോമസ് പറഞ്ഞു. ചില പോസ്റ്റുകളിലെ സൗരോർജ പാനലുകൾ അടക്കം കാട്ടുവള്ളികൾ പടർന്നു മൂടിയ നിലയിലാണ്. മറ്റു ചിലത് വാഹനങ്ങളിടിച്ച് തകർന്നിരിക്കുന്നു. തൊടുപുഴ മുതൽ ഇടുക്കി ജില്ലാതിർത്തിയായ നെല്ലാപ്പാറ വരെയുള്ള ഭാഗത്ത്, തെളിയുന്ന തെരുവുവിളക്കുകളുടെ എണ്ണം വളരെ കുറവാണ്.

അതിർത്തി വിട്ട് കോട്ടയം ജില്ലയുടെ ഭാഗത്തേക്കു കടന്നാലും ഇതുതന്നെയാണ് അവസ്ഥ. ഇവിടെ നിന്ന് ഏകദേശം ഒരു കിലോമീറ്ററോളം തികച്ചും വിജനമായ റോഡാണ്. അപകടവളവുകൾ ഏറെയുള്ള പാതയിൽ വെളിച്ചമില്ലാത്തത് വാഹനയാത്രക്കാർക്കു വെല്ലുവിളിയാണ്. കെഎസ്ടിപി നിർമിച്ച റോഡിൽ സ്ഥാപിച്ച സോളർ ലൈറ്റുകൾ നിർമാണം പൂർത്തിയായി അൽപകാലത്തിനകം ഒന്നൊന്നായി മിഴി അടയ്ക്കുകയായിരുന്നു. കൊടും വളവുകളുള്ള പാതയിൽ അപകടം തുടർക്കഥയാണ്. രാത്രികാലങ്ങളിലാണ് അപകടങ്ങൾ കൂടുതൽ.

റോഡിലെ വെളിച്ചക്കുറവാണ് ഇതിൽ പല അപകടങ്ങൾക്കും കാരണമായതെന്നു നാട്ടുകാർ പറയുന്നു. ഇക്കാര്യത്തിൽ പരാതികൾ ഏറെയുണ്ടായിട്ടും ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന കാര്യത്തിൽ അധികൃതർ കാര്യമായ ഇടപെടൽ നടത്തിയില്ല. എതിരെ വരുന്ന വാഹനങ്ങൾ ലൈറ്റ് ഡിം ചെയ്യാത്ത പ്രവണതയും പതിവായതിനാൽ റോഡിന്റെ വീതി മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുന്നതായി യാത്രക്കാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com