ADVERTISEMENT

നെടുങ്കണ്ടം ∙ 50 രൂപയിൽ മോഷണ പദ്ധതി പുറത്തായതോടെ 2 മോഷ്ടാക്കളെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്വദേശികളായ കിരൺ, വിനോദ് എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന മോഷണ ശ്രമത്തിനും സ്ഥലത്ത് നിന്നും പൈപ്പ് കടത്തിയ കേസിലുമാണ് അറസ്റ്റ്്. പ്രതികളുടെ സഹായിയായ യുവാവ് മദ്യലഹരിയിൽ വെളിപ്പെടുത്തൽ നടത്തിയതോടെ വൻ മോഷണ പദ്ധതി പൊളിഞ്ഞു. മോഷണശ്രമം പറഞ്ഞതിന്റെ പ്രതിഫലം 50 രൂപയെന്നും മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് നെടുങ്കണ്ടം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 

നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്.ബിനു, എസ്ഐമാരായ ബിനോയി ഏബ്രാഹം, സജീവൻ, പൊലീസ് ഉദ്യോഗസ്ഥരായ സുനിൽ മാത്യു, അഭിലാഷ്, അരുൺ ക്യഷ്ണ സാഗർ, ബൈജു, അജോ ജോസ്, ജയൻ, യൂനസ്, സഞ്ജു, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് മോഷണ സംഘത്തെ പിടികൂടിയത്. നെടുങ്കണ്ടം 17-ാം വാർഡിലെ ജലനിധിയുടെ ശുദ്ധജല ടാങ്കിൽ ഘടിപ്പിച്ചിരിക്കുന്ന 2 ലക്ഷം രൂപയുടെ മോട്ടറും ലക്ഷക്കണക്കിന് രൂപയുടെ പൈപ്പ് ലൈനുകളും കവരാനായി നാൽവർ സംഘം  തയാറാക്കിയ പദ്ധതിയാണ് പൊളിഞ്ഞത് .  ഇതോടെ പ്രദേശത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർമിച്ച ചെക്ക് ഡാമിലെ മോട്ടർ മോഷണത്തിലും തുമ്പുണ്ടായി. 

17-ാം വാർഡിലെ ശുദ്ധജല പദ്ധതിക്കായി ജലനിധി ടാങ്കിൽ 25 എച്ച്പിയുടെ മോട്ടറാണ് സ്ഥാപിച്ചിരിക്കുന്നത്. ഒന്നരക്കോടി രൂപ മുടക്കിയാണ് ജലനിധി പ്രദേശത്ത് 180 കുടുംബങ്ങൾക്കായി ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ലക്ഷങ്ങൾ വിലവരുന്ന മോട്ടർ മോഷ്ടിക്കാനായി ഒരാഴ്ച മുൻപ് ശ്രമം നടന്നിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ വിവരം വാർഡ് മെംബർ ഷിബു ചെരികുന്നേലിനെ അറിയിച്ചു. മെംബർ നെടുങ്കണ്ടം ടൗണിൽ നിൽക്കുന്നതിനിടെ മോഷണ സംഘത്തിലെ ഒരാൾ വാർഡ് മെംബറുടെ അടുക്കൽ എത്തി. 

50 രൂപ ആവശ്യപ്പെട്ടു. 50 രൂപ മെംബർ പോക്കറ്റിൽ ഇട്ട് നൽകിയതോടെ മദ്യലഹരിയിലായിരുന്ന യുവാവ് മോട്ടർ മോഷ്ടിക്കാൻ പദ്ധതിയിട്ടതും ഉടനെ മോട്ടർ മോഷ്ടിക്കുമെന്ന വിവരവും വാർഡ് മെംബറോട് തുറന്ന് പറഞ്ഞു. ഇതോടെ വാർഡ് മെംബറും നാട്ടുകാരും ടാങ്ക് പരിശോധിച്ചപ്പോൾ ടാങ്കിന്റെ കോൺക്രീറ്റ് ആവരണം തകർത്ത നിലയിലും പൈപ്പുകൾ അഴിച്ച നിലയിലും കണ്ടെത്തി. കൂറ്റൻ മോട്ടറിന്റെ നട്ടുകൾ ഊരി മാറ്റിയ നിലയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ടാണ് മോട്ടർ നട്ടുകൾ അഴിച്ചു മാറ്റിയത്. 

സമീപത്തെ മോട്ടർ പുര തകർക്കാനും ശ്രമം നടന്നു. ഇതോടെ ജലനിധി കമ്മിറ്റി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടെ പ്രദേശവാസി വരകുകാലായിൽ കരുണാകരനും മോട്ടർ നഷ്ടപ്പെട്ടതിൽ ഒരാഴ്ച മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. മോട്ടർ നന്നാക്കി ജലവിതരണം പുനഃസ്ഥാപിക്കണമെങ്കിൽ 20000 രൂപ ജലവിതരണ കമ്മിറ്റിക്ക് ചെലവഴിക്കേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com