ADVERTISEMENT

തൊടുപുഴ∙ ഉപ്പുതറയിൽ പൊതുവഴിയിൽ നേതാക്കൾ തമ്മിൽ തല്ലിയ സംഭവത്തിൽ സിപിഎമ്മിൽ കൂട്ട നടപടി. സിപിഎം ഉപ്പുതറ ലോക്കൽ സെക്രട്ടറി മനു ആന്റണി, ഏലപ്പാറ ഏരിയ കമ്മിറ്റി അംഗം കെ.സുരേന്ദ്രൻ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. കൂടാതെ അടിപിടിയിൽ പരുക്കേൽക്കുകയും പിന്നീട് പാർട്ടി നേതൃത്വത്തിനു പരാതി നൽകുകയും ചെയ്ത ചീന്തലാർ ലോക്കൽ സെക്രട്ടറി ആർ. ബോസ്, വിവാഹ വാർഷിക ആഘോഷത്തിനിടെ നേതാക്കൾക്കായി പ്രത്യേക സൽക്കാരം ഒരുക്കിയെന്ന പരാതി ഉയർന്ന ലോക്കൽ കമ്മിറ്റി അംഗം കെ. സുരേഷ് ബാബു എന്നിവരെ പരസ്യമായി ശാസിക്കാനുമാണു പാർട്ടി ഏലപ്പാറ ഏരിയ കമ്മിറ്റിയുടെ തീരുമാനം.

ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ സാന്നിധ്യത്തിൽ ചേർന്ന ഏരിയ കമ്മിറ്റി യോഗം എടുത്ത അച്ചടക്ക നടപടിക്ക് പിന്നാലെ ഇന്നലെ ഉപ്പുതറയിൽ ചേർന്ന ലോക്കൽ കമ്മിറ്റി പുതിയ സെക്രട്ടറിയായി കലേഷ് കുമാറിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം രാത്രി സുരേഷ് ബാബുവിന്റെ വിവാഹ വാർഷികത്തോടനുബന്ധിച്ചു നടന്ന വിരുന്നിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് റോഡിൽ നേതാക്കൾ വാക്കേറ്റവും അടിപിടിയുമുണ്ടാക്കിയത്. മർദനത്തിൽ പരുക്കേറ്റ ബോസ് കട്ടപ്പന ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് പാർട്ടിക്ക് പരാതി നൽകുകയും ആയിരുന്നു. തുടർന്ന് പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com