തൊടുപുഴ∙ തൊടുപുഴയെ മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷനാക്കി മാറ്റിയ ലൊക്കേഷൻ മാനേജരും നടനുമായ ദാസ് തൊടുപുഴ (ഐക്കരപ്പറമ്പിൽ സുഗുണ ദാസ്–76) ഇനി ഓർമ. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നു നാലു മാസത്തോളമായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെയായിരുന്നു ദാസിന്റെ തുടക്കം. സിനിമാ അഭിനയ മോഹവുമായി സത്യൻ അന്തിക്കാടിന്റെ രസതന്ത്രം സിനിയുടെ സെറ്റിൽ എത്തിയതോടെയാണു ദാസ് തൊടുപുഴ ലൊക്കേഷൻ മാനേജരായി മാറുന്നത്.
തൊടുപുഴ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രദേശങ്ങളിൽ 180ഓളം സിനിമകളുടെ ലൊക്കേഷൻ മാനേജരായി പ്രവർത്തിച്ചു. അൻപതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിലും അഭിനയിച്ചു. തൊടുപുഴയുടെ ദൃശ്യ ഭംഗി മലയാളത്തിലും ഇതരഭാഷാ ചിത്രങ്ങളിലും അവതരിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ജൂനിയർ ആർടിസ്റ്റുകൾക്കു അവസരം നൽകാനായി ‘വിസ്മയ ആർട്സ് വെൽഫെയർ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചിരുന്നു.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റായ ദൃശ്യം തൊടുപുഴയ്ക്കു സമീപമുള്ള കാഞ്ഞാർ മേഖലയിൽ ചിത്രീകരിച്ചപ്പോൾ ലൊക്കേഷൻ മാനേജരായി പ്രവർത്തിച്ചു. ദൃശ്യത്തിന്റെ തമിഴും തെലുങ്കും റീമേക്കുകളെയും കാഞ്ഞാറിലെത്തിക്കാൻ ദാസിനു കഴിഞ്ഞു. സൗഹൃദങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച കലാകാരനായിരുന്നു. അതുകൊണ്ടുതന്നെ സിനിമാ പ്രവർത്തകർക്കു തൊടുപുഴയിൽ എന്താവശ്യങ്ങളുണ്ടെങ്കിലും ആദ്യം ഓടിയെത്തുന്നതും ദാസായിരുന്നു. തൊടുപുഴയിൽ ഒരേ സമയം അഞ്ചു സിനിമകളുടെ ലൊക്കേഷൻ മാനേജരായി പ്രവർത്തിച്ചും റെക്കോർഡിട്ടു.