വാഗമൺ റാണിമുടി ഭൂമി തട്ടിപ്പ്: എങ്ങുമെത്താതെ നടപടികൾ
Mail This Article
തൊടുപുഴ ∙ വാഗമൺ റാണിമുടി ഭൂമി തട്ടിപ്പിൽ റവന്യു നടപടികൾ ഇഴഞ്ഞുനീങ്ങുന്നു. പരാതിക്കാരിയായ ഷേർളി ആൽബർട്ട് അവകാശമുന്നിയിച്ച ഭൂമിയിൽ കെട്ടിട നിർമാണം തുടരുന്നതിനൊപ്പം ഈ ഭൂമി അളന്നു തിരിച്ചു നൽകണമെന്ന കോടതി ഉത്തരവ് ഇതുവരെ നടപ്പായിട്ടില്ല. സർവേ നമ്പർ മാറിയതും പട്ടയം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളാണു നടപടി വൈകാൻ കാരണമെന്നാണു കലക്ടറുടെ നിലപാട്.
റാണിമുടിയിൽ 3.30 ഏക്കർ ഭൂമി വ്യാജപട്ടയമുണ്ടാക്കി മറിച്ചുവിറ്റ കേസിൽ പരാതിക്കാരിയുടെ മുൻ ഭർത്താവ് ജോളി സ്റ്റീഫൻ അറസ്റ്റിലായിരുന്നു. ഇതിനിടെ കേസ് അട്ടിമറിക്കാൻ റവന്യു വകുപ്പും രാഷ്ട്രീയ നേതാക്കളും ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി പരാതിക്കാരി രംഗത്തെത്തി.
മൂന്നേക്കർ ഭൂമിയിൽ ജോളി കുടുങ്ങി
തന്റെ ബന്ധുവായ എറണാകുളം സ്വദേശിനിയുടെ പേരിൽ 3.3 ഏക്കർ ഭൂമിയുടെ വ്യാജ പട്ടയമുണ്ടാക്കിയ കേസിലാണു നിലവിൽ വിജിലൻസ് അന്വേഷണം നടക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച് ബന്ധു അറിഞ്ഞിരുന്നില്ല.
പിന്നീടു വ്യാജ പട്ടയത്തിലെ സ്ഥലം മറിച്ചു വിറ്റപ്പോൾ ബന്ധുവിനു പകരം വാഗമണ്ണിൽ അതേ പേരിലുള്ള ഒരു തോട്ടം തൊഴിലാളിയെ ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയെന്നും വിജിലൻസ് കണ്ടെത്തി. ആധാരമെഴുതിയതിനു പിന്നാലെ, വാഗമണ്ണിലെ ഈ തൊഴിലാളി മരിക്കുകയും ചെയ്തു.