ADVERTISEMENT

തങ്കമണി∙ കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി ടവർ ജംക്‌ഷനു സമീപം 2 കടുവകളെ കണ്ടെന്ന് പ്രദേശവാസി. കൂവേലിൽ കെ.ബി.മോബിറ്റാണ് ഇന്നലെ പുലർച്ചെ നാലുമണിയോടെ റോഡിൽ 2 കടുവകളെ കണ്ടത്. ലോറി ഡ്രൈവറായ ഇദ്ദേഹം വാഹനം പാർക്കു ചെയ്തിരുന്ന തങ്കമണിയിലേക്ക് സ്‌കൂട്ടറിൽ പോകവെയാണ് കടുവകളുടെ മുൻപിൽ അകപ്പെട്ടത്. പാറക്കടവ് റോഡിലേക്ക് തിരിയുന്നതിനിടെ റോഡിൽ നിൽക്കുന്ന കടുവകളെ കണ്ടെന്ന് ഇദ്ദേഹം പറയുന്നു.

നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അടയാളക്കല്ലിൽ നാട്ടുകാർ വനപാലകരുടെ വാഹനം തടഞ്ഞപ്പോൾ.

വാഹനത്തിന്റെ വെളിച്ചത്തിൽ കടുവകളുടെ കണ്ണ് തിളങ്ങുന്നതു കണ്ട് വേഗം കുറച്ചു. വലുതും ചെറുതുമായ രണ്ട് കടുവകൾ റോഡിൽ നിൽക്കുന്നത് കണ്ടു. റോഡ് മറികടന്ന് കൃഷിയിടത്തിലേക്ക് പോകുമെന്നാണ് കരുതിയതെങ്കിലും വലിയ കടുവ തന്റെ നേർക്കു നടന്നടുത്തതോടെ വേഗത്തിൽ വാഹനം തിരിച്ച് തങ്കമണി പൊലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നെന്ന് മോബിറ്റ് പറഞ്ഞു.പിന്നീട് വനപാലകരും നാട്ടുകാരും ഉൾപ്പെടെ മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെന്നു പറയുന്ന പ്രദേശത്ത് കാര്യമായ കാൽപാടുകൾ കണ്ടെത്താനായില്ലെന്നു വനപാലകർ പറഞ്ഞു.

സമീപത്തെ സ്‌കൂളിനോട് ചേർന്ന ഭാഗത്തെ കൃഷിയിടത്തിൽ കാൽപാടുകൾ കണ്ടെങ്കിലും വ്യക്തമല്ല.അതേസമയം, വാത്തിക്കുടി പഞ്ചായത്തിലെ സേനാപതി വാർഡിന്റെ പരിധിയിൽ നിന്ന് ഒരു വളർത്തു നായയെ കാണാതായതായി വിവരം ലഭിച്ചു. ഇതെതുടർന്ന് വനപാലകർ എത്തി പരിശോധന നടത്തി. അഴിച്ചുവിട്ട നായയെ വന്യമൃഗം പിടികൂടിയതാണോയെന്ന സംശയമുണ്ട്. സമീപപ്രദേശങ്ങളിൽ വന്യമൃഗത്തിന്റേതെന്നു സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്ന് വനപാലകർ സ്ഥിരീകരിച്ചു.

നിരീക്ഷണ ക്യാമറകളിലെ ദൃശ്യം പരിശോധിക്കാനായി വനപാലകരുടെ വാഹനം തടഞ്ഞു

ഇരട്ടയാർ∙ വന്യമൃഗ സാന്നിധ്യം ഒഴിയാത്തതിനാൽ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് അടയാളക്കല്ലിൽ നാട്ടുകാർ വനപാലകരുടെ വാഹനം തടഞ്ഞു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അടയാളക്കല്ല് മേഖലയിൽ ഏതാനും ദിവസമായി പലയിടങ്ങളിലായി വന്യമൃഗത്തിന്റെ കാൽപാടുകൾ കണ്ടെത്തുന്നുണ്ട്. ഇതേത്തുടർന്ന് കഴിഞ്ഞ 17ന് ഇവിടെ വനപാലകർ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാർ വനപാലകരുടെ വാഹനം തടഞ്ഞത്.

ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് തുടർ നടപടികൾ കൈക്കൊള്ളാതെ മടങ്ങിപ്പോകാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. കാഞ്ചിയാർ റേഞ്ച് ഓഫിസിൽ നിന്നു വിദഗ്ധരെ എത്തിച്ച് ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും നാട്ടുകാർ കൂട്ടാക്കിയില്ല.  പ്രതിഷേധം തുടർന്നതോടെ ലാപ്‌ടോപ് എത്തിച്ച് പ്രദേശത്ത് സ്ഥാപിച്ചിരുന്ന 2 ക്യാമറകളിലെയും ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ ഒരു കാട്ടുപന്നിയുടെ ദൃശ്യം മാത്രമാണുണ്ടായിരുന്നത്. ദിവസങ്ങളായിട്ടും ക്യാമറ സ്ഥാപിച്ച ഭാഗത്തു കൂടി വന്യമൃഗം എത്താത്തതിനാൽ ഒരു ക്യാമറ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഇതേതുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

19ന് രാത്രി 11.30ന് കട്ടപ്പനയിൽ നിന്ന് പട്രോളിങ്ങിന് പുറപ്പെട്ട നാലംഗ ഉദ്യോഗസ്ഥ സംഘത്തിന്റെ വാഹനമാണ് നാട്ടുകാർ തടഞ്ഞത്. ഇന്നലെ രാവിലെ ആറിന് പട്രോളിങ് പൂർത്തിയാക്കി മടങ്ങേണ്ടിയിരുന്ന സംഘമാണിത്. എന്നാൽ പുഷ്പഗിരിയിൽ കടുവകളെ കണ്ടെന്ന വിവരത്തെത്തുടർന്ന് അവിടേയ്ക്ക് പോയി. അതിനുശേഷം വാത്തിക്കുടി പഞ്ചായത്തിലെ സേനാപതിയിലും പോയി മടങ്ങി വരുന്നതിനിടെയാണ് ഇവരുടെ വാഹനം തടഞ്ഞത്. ഇതേത്തുടർന്ന് വൈകിട്ട് നാലരയോടെയാണ് ഇവർക്ക് ഓഫിസിൽ മടങ്ങിയെത്താനായത്.

പേടിച്ചു നിൽക്കുമ്പോൾ ചിരിപ്പിച്ച സംഭവങ്ങളും 

വാത്തിക്കുടി∙ നാട് വന്യമൃഗ ഭീതിയിലായിരിക്കുമ്പോൾ ആശങ്കകൾ ചിലപ്പോൾ കൗതുകങ്ങൾക്കും വഴിയൊരുക്കുന്നു. അത്തരമൊരു സംഭവമാണ് വാത്തിക്കുടി പഞ്ചായത്ത് പരിധിയിൽ ഇന്നലെ ഉണ്ടായത്. സേനാപതി വാർഡ് പരിധിയിൽ വന്യമൃഗത്തിന്റേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തിയത് ആശങ്കയ്ക്ക് ഇടയാക്കിയതിനാൽ വനപാലകർ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇതിനിടെ സമീപ മേഖലയിൽ നിന്ന് ഒരു ഫോൺ വിളിയെത്തി. ഏലത്തിനുള്ളിൽ പുലി നിൽക്കുന്നെന്ന് പറഞ്ഞായിരുന്നു കോൾ. അതിൽ ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുകയും ഒന്നുകൂടി ഉറപ്പാക്കാൻ നിർദേശിക്കുകയും ചെയ്തു.

കുറച്ചു കഴിഞ്ഞപ്പോൾ മുൻപ് വിളിച്ചയാൾ വീണ്ടും വിളിച്ചപ്പോഴാണ് സത്യാവസ്ഥ ബോധ്യപ്പെട്ടത്. ആശങ്ക നിലനിൽക്കുന്നതിനാൽ വീട്ടിലെ കുട്ടിയോട്  പുറത്തിറങ്ങരുതെന്ന് പിതാവ് നിർദേശിച്ചിരുന്നു. വീട്ടിൽ കുട്ടി ഒറ്റയ്ക്ക് ഉണ്ടായിരുന്ന സമയത്ത് കൂട്ടിൽ കിടന്ന ആട് ഉറക്കെ കരയാൻ തുടങ്ങി. അതോടെ ആടിനെ പുലി പിടിക്കുകയാണെന്ന് കുട്ടി ഉറപ്പിച്ചു. അറിയാവുന്ന ഫോൺ നമ്പരുകളിലേക്കെല്ലാം കുട്ടി ഇക്കാര്യം വിളിച്ചു പറഞ്ഞു. അതോടെ നാട്ടുകാർ കിട്ടിയ ആയുധങ്ങളുമായി പുലിയെ നേരിടാൻ എത്തിയപ്പോഴാണ് യഥാർഥ്യം മനസിലാക്കിയത്. ആടിന്റെ കാലു കൂട്ടിൽ  കുടുങ്ങിയതായിരുന്നു. പുലിയില്ലെന്ന് അറിഞ്ഞത് ആശ്വാസമേകിയതിനൊപ്പം ഉണ്ടായ സംഭവങ്ങളോർത്ത് ഏവർക്കും ചിരിയടക്കാനുമായില്ല.

വന്യജീവി സങ്കേതത്തിൽ ഇറക്കാൻ അനുവദിക്കില്ലെന്ന് യൂത്ത്  കോൺഗ്രസ്

മയക്കുവെടി വച്ച് പിടികൂടുന്ന അരിക്കൊമ്പനെ ഹൈറേഞ്ച് സർക്കിളിന് കീഴിലുള്ള ഏതെങ്കിലും വന്യ ജീവി സങ്കേതത്തിൽ തുറന്ന് വിടാൻ വനം വകുപ്പ് ലക്ഷ്യമിടുന്നുണ്ടെന്നും എന്നാൽ അത് അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ.എസ്.അരുൺ പറഞ്ഞു. അരിക്കൊമ്പനെ പിടികൂടി കൊണ്ട് പോകുന്ന വാഹനം ജില്ലാ അതിർത്തി കടക്കുന്നത് വരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങളിൽ അനുഗമിക്കുമെന്നും കെ.എസ്.അരുൺ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com