ADVERTISEMENT

കട്ടപ്പന ∙ ജനവാസ മേഖലകളിൽ വന്യമൃഗങ്ങളുടെ കാൽപാടുകൾ വ്യാപകമായി കാണപ്പെടാൻ തുടങ്ങിയതോടെ നെഞ്ചിടിപ്പേറി ഹൈറേഞ്ച് ജനത. ഇരട്ടയാർ പഞ്ചായത്തിലെ തുളസിപ്പാറയിൽ ചട്ടുകക്കുളത്ത് സന്തോഷിന്റെ വീടിനു പിൻവശത്താണ് അവസാനമായി വന്യമൃഗത്തിന്റെ കാൽപാടുകൾ കണ്ടത്. ഇതു പുലിയുടേതാണെന്നാണ് വനപാലകരുടെ വിലയിരുത്തൽ. 

ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിൻസൻ വർക്കി അടക്കമുള്ള ജനപ്രതിനിധികളും വനം വകുപ്പിന്റെ പട്രോളിങ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ നായ്ക്കളെ കാണാതെ പോയതായും കഴിഞ്ഞ ദിവസം രാത്രി  പ്രദേശത്ത് തെരുവ് നായ്ക്കൾ കൂട്ടത്തോടെ കുരച്ച് ബഹളം വച്ചതായും നാട്ടുകാർ പറയുന്നു. ഈ സമയത്താണ് വന്യമൃഗം എത്തിയതെന്നു കരുതുന്നു. 

കാൽപാടുകൾ തമ്മിൽ സാമ്യം 

കഴിഞ്ഞ ദിവസം നഗരസഭാ പരിധിയിലെ വെട്ടിക്കുഴക്കവലയിൽ കണ്ട കാൽപാടുകളും തുളസിപ്പാറയിൽ കണ്ടതും ഒരേ രീതിയിൽ ഉള്ളതാണെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ രണ്ടിടത്തും എത്തിയത് ഒരേ വന്യജീവി ആകാമെന്നാണ് നിഗമനം. ജനവാസ മേഖലകളിലൂടെ വന്യമൃഗം ചുറ്റിത്തിരിയുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

ഏതെങ്കിലും ഒരു പ്രദേശത്തുകൂടി സ്ഥിരമായി മൃഗം വരുന്നതായി സ്ഥിരീകരിച്ചാൽ മാത്രമേ കെണി സ്ഥാപിച്ചു പിടികൂടാൻ സാധിക്കൂ. നിലവിൽ അത്തരം സ്ഥിരീകരണമില്ലാത്തതാണ് ഏവരെയും ആശങ്കപ്പെടുത്തുന്നത്. ഇതിനിടെ വെള്ളയാംകുടിയിൽ പുലിയിറങ്ങിയെന്ന പ്രചാരണം ആശങ്ക പരത്തിയെങ്കിലും പിന്നീട് പൂച്ചപ്പുലിയാണെന്ന് വനപാലകർ സ്ഥിരീകരിച്ചു.  

ജീവിതം വഴിമുട്ടി ജനം 

വെള്ളാരംകുന്ന് ∙ പുലിപ്പേടിയിൽ ഗ്രാമവാസികൾ, പുലിയെ പിടികൂടിയില്ലെങ്കിൽ അധികാര കേന്ദ്രങ്ങളിലേക്ക് പ്രതിഷേധവുമായി എത്തുമെന്ന് മുന്നറിയിപ്പ് നൽകി സംഘടനകൾ രംഗത്ത്.വെള്ളാരംകുന്ന്, ഓടമേട്, ആനക്കുഴി തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. ഏലത്തോട്ടങ്ങളും തേയില തോട്ടങ്ങളുമാണ് ഈ പ്രദേശത്തുള്ളത്. കുറച്ചു ദിവസങ്ങളായി പുലിയെ പേടിച്ചാണ് ജനങ്ങൾ കഴിയുന്നത്. പകൽ സമയം പോലും കൃഷിയിടത്തിൽ ഇറങ്ങുവാൻ ജനം ഭയക്കുന്നു. 

കുരങ്ങുകൾ, മ്ലാവ് എന്നിവ കൃഷിയിടങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തി ജന ജീവിതം ദുസ്സഹമാണ്. ഇതിനു പിന്നാലെയാണ് പുലിയും കടുവയും എത്തിയിരിക്കുന്നത്. വനമേഖലയിൽ നിന്ന് അകലെയുള്ള ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ എങ്ങനെ എത്തി എന്ന് വനം വകുപ്പ് വ്യക്തമാക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.  പുലി എത്തിയ കാര്യം നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചപ്പോൾ അവർ വന്ന് ഫോട്ടോ എടുത്തു മടങ്ങി. അതല്ലാതെ മറ്റ് നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com