മൂന്നാർ ∙ ഇടമലക്കുടി ട്രൈബൽ എൽപി സ്കൂളിന്റെ ചരിത്രത്തിലാദ്യമായി നാലു വർഷം തുടർച്ചയായി പ്രധാനാധ്യാപകനായി ജോലി ചെയ്ത ശേഷം കുടിക്കാരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി പി.എസ്.വാസുദേവൻ പിള്ള ജോലിയിൽ നിന്നു വിരമിച്ചു. തൊടുപുഴ ഉടുമ്പന്നൂർ സ്വദേശിയായ വാസുദേവൻ പിളള 2019 ജൂൺ 25നാണ് സ്കൂളിലെ പ്രധാനാധ്യാപകനായി ചുമതലയേറ്റത്.
നാലാം ക്ലാസ് വരെയുള്ള സ്കൂളിൽ അന്ന് ആകെ 45 കുട്ടികളാണ് ഉണ്ടായിരുന്നത്. സഹപ്രവർത്തകരുടെ സഹായത്തോടെ എല്ലാ വീടുകളിലും കയറിയിറങ്ങി കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞു മനസ്സിലാക്കി. ഇതിന്റെ ഫലമായി നാലു വർഷം കൊണ്ട് സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം 45 ൽ നിന്നും 149 ൽ എത്തിക്കാനായി.ആ അഭിമാനത്തോടെയാണ് വാസുദേവൻ ഇന്നലെ സ്കൂളിന്റെ പടിയിറങ്ങിയത്.
കൂടാതെ നാലു വർഷത്തിനിടയിൽ സ്കൂളിലേക്ക് 6 ലക്ഷം രൂപയുടെ പഠനോപകരണങ്ങൾ, 3 ലക്ഷം രൂപ ചെലവിൽ രണ്ട് സ്മാർട്ട് ക്ലാസ് മുറികൾ, കൊച്ചിൻ ഷിപ്പ് യാർഡിന്റെ സിഎസ്ആർ ഫണ്ടായ 66 ലക്ഷം രൂപയുപയോഗിച്ചുള്ള പുതിയ സ്കൂൾ കെട്ടിട നിർമാണം, കുട്ടികൾക്ക് മുഖ്യമന്ത്രിയെ ഉൾപ്പെടെ കണ്ട് സംസാരിക്കുന്നതിനും മറ്റും നടത്തിയ പഠനയാത്ര, നൂറടി കുടിയിൽ ലൈബ്രറി സ്ഥാപിക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഏപ്രിൽ 30നാണ് സർവീസിൽ നിന്നും വിരമിക്കുന്നതെങ്കിലും സ്കൂളിലെ അവസാന പ്രവൃത്തി ദിവസം ഇന്നലെയായിരുന്നതിനാൽ കുട്ടികളും രക്ഷിതാക്കളും മറ്റ് അധ്യാപകരും ചേർന്ന് ഇന്നലെ യാത്രയയപ്പ് നൽകി.സമ്മേളനത്തിനെത്തിയ 400 പേർക്ക് സ്വന്തം പണം കൊണ്ട് സദ്യ തയാറാക്കി അവർക്കൊപ്പം കഴിച്ച ശേഷം വൈകിട്ടാണ് വാസുദേവൻ ഇടമലക്കുടിയോട് യാത്ര പറഞ്ഞത്.1978 ലാണ് സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ സൊസൈറ്റിക്കുടിയിൽ കുടി പള്ളിക്കുടം ആരംഭിച്ചത്.അന്നു മുതൽ ഇവിടേക്ക് നിയമിക്കപ്പെടുന്ന പ്രധാനാധ്യാപകർ ആറുമാസം തികയുന്നതിന് മുൻപ് സ്ഥലം മാറ്റം വാങ്ങി പോകുകയായിരുന്നു പതിവ്.