ADVERTISEMENT

ചെറുതോണി ∙ വാഴത്തോപ്പിലെ കൃഷിയിടങ്ങളിൽ വെട്ടുകിളികൾ ഭീതി വിതച്ചു തുടങ്ങി. ചെറുതോണി താന്നിക്കണ്ടത്ത് കർഷകനായ ബിജു തടത്തിലിന്റെ പുരയിടത്തിലാണ് വെട്ടുകിളികൾ പറന്നിറങ്ങിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട്  പച്ചപ്പുകളെല്ലാം തിന്നു തീർക്കുന്ന ഈ പ്രാണി വർഗം അതിവേഗം പെരുകുന്നുമുണ്ട്. ചെടികളുടെ തളിരിലകളും വാഴയുടെ ഇലകളും എല്ലാം ഇവ തിന്നു തീർത്തു കഴിഞ്ഞു. ഇവ തമ്പടിച്ച പ്രദേശത്ത് ഇരമ്പൽ ശബ്ദവും ഉണ്ടെന്ന് കർഷകൻ പറഞ്ഞു. 

ബിജു അറിയിച്ചതനുസരിച്ച് വാഴത്തോപ്പ് കൃഷി ഓഫിസിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആറ് ഘട്ടങ്ങളിലായുള്ള വെട്ടുകിളികളുടെ വളർച്ചയിലെ രണ്ടാം ഘട്ടമാണ് ഇതെന്നാണ് ഉദ്യോഗസ്ഥുടെ നിഗമനം. കീടനാശിനികൾ തളിച്ച് ഇവയെ അടിയന്തരമായി നശിപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ നിർദേശം.

എന്നാൽ വെട്ടുകിളികളെ നശിപ്പിക്കാനുള്ള കീടനാശിനികൾ സർക്കാർ തന്നെ നൽകണമെന്ന നിലപാടിലാണ് ബിജു. അടിയന്തരമായി ഇവയെ നശിപ്പിക്കാത്ത പക്ഷം അനുകൂല സാഹചര്യത്തിൽ ഇവ മുട്ടയിട്ട് പെരുകുമെന്നും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നും വിദഗ്ധർ പറയുന്നു.

കൃഷി വകുപ്പും സർക്കാരും അടിയന്തരമായി ഇടപെട്ട് ആശങ്ക പരിഹരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഹൈറേഞ്ചിൽ വെട്ടുകിളി ശല്യം ഇതിനു മുൻപും പല മേഖലകളിലും ഉണ്ടായിട്ടുണ്ട്. കഞ്ഞിക്കുഴി പുന്നയാറിൽ ഏതാനും വർഷം മുൻപ് തേക്കും പ്ലാന്റേഷനിൽ നിന്നും ലക്ഷക്കണക്കിനു വെട്ടുക്കിളികളാണ് സമീപത്തെ ക‍ൃഷിയിടങ്ങളിലേക്ക് പറന്നിറ‍ന്നിറങ്ങിയത്.

മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ആന്റോപുരം, കൊച്ചുകരിമ്പൻ മേഖലകളിൽ രണ്ടു വർഷം മുൻപാണ് ഇവറ്റ നാശം വിതച്ചത്. ഇതിനു പുറമേ രാജാക്കാട്, കാമാക്ഷി പഞ്ചായത്തുകളിലും വെട്ടുകിളി സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതിവേഗം പെരുകും; കൂട്ടത്തോടെ വിള തിന്നു തീർക്കും 

പുൽച്ചാടി വർഗത്തിൽ പെട്ട , കൈവെള്ളയിൽ ഒതുങ്ങുന്ന ചെറു ജീവിയാണ് വെട്ടുകിളി. പെട്ടെന്നു വംശവർധന നടത്തുന്ന ഇവ പൂർണ വളർച്ച എത്തിയാൽ കൂട്ടത്തോടെ തീറ്റ തേടി എത്രദൂരം വേണമെങ്കിലും പറക്കും. ഒരു ദിവസം 200 കിലോമീറ്റർ വരെ പറക്കാനാകുമെന്ന് പറയുന്നു. ആക്രമണ സ്വഭാവത്തോടെയാണ് വിളകൾ തിന്നു തീർക്കുക. വീടുകളിലും ഇവ കടന്നു വരും.

ഒരു വെട്ടുക്കിളിക്ക് 300 മുട്ടകൾ വരെ ഇടാനാകുമെന്ന് കാർഷിക ശാസ്ത്രജ്ഞർ പറയുന്നു. മഴയും, വെയിലും മാറി മാറി വരുന്ന ഈർപ്പം നിറഞ്ഞ കാലാവസ്ഥയിൽ ഭൂമിയിൽ കരിയിലകൾക്ക് കീഴെ മുട്ടയിടുന്ന വെട്ടുകിളികൾ അതിവേഗം പെരുകുമെന്നാണ് അനുഭവം. രണ്ടാഴ്ച കൊണ്ടു ലക്ഷക്കണക്കിനു വെട്ടുക്കിളികളാണ് വിരിഞ്ഞിറങ്ങുന്നത്. എന്നാൽ മനുഷ്യരെയോ, മൃഗങ്ങളെയോ ആക്രമിക്കാറില്ല. രോഗങ്ങൾ പരത്തുന്നതായും കണ്ടെത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com