ഗവിയിലേക്കുള്ള സ്വകാര്യ ബസ് സർവീസ് വനംവകുപ്പ് തടഞ്ഞു
Mail This Article
വണ്ടിപ്പെരിയാർ ∙ ഗവിയിലേക്കു സർവീസ് ആരംഭിക്കാനുള്ള സ്വകാര്യ ബസ് ഉടമകളുടെ നീക്കം വനംവകുപ്പ് തടഞ്ഞു. ഇന്നലെ വണ്ടിപ്പെരിയാറിൽ നിന്നു ഗവിയിലേക്കു പുറപ്പെട്ട മുബാറക്ക് ബസിന്റെ സർവീസ് വള്ളക്കടവ് വനംവകുപ്പ് ചെക്പോസ്റ്റിൽ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. 12 വർഷം മുൻപ് ഇതേ ബസ് വണ്ടിപ്പെരിയാർ, വള്ളക്കടവ്, ഗവി കൊച്ചുപമ്പ, റൂട്ടിൽ സർവീസ് നടത്തിയിരുന്നു.
പിന്നീട് സർവീസ് നിലച്ചു. ഈ സർവീസാണ് ഇപ്പോൾ പുനരാരംഭിക്കാൻ ശ്രമിച്ചത്. ഇടുക്കി ആർടിഒ നൽകിയ 120 ദിവസത്തെ താൽക്കാലിക പെർമിറ്റിന്റെ അടിസ്ഥാനത്തിലാണ് ബസ് സർവീസ് ആരംഭിച്ചതെന്നാണ് ബസ് ഉടമകളുടെ വാദം. എന്നാൽ പെരിയാർ കടുവാ സങ്കേതത്തിനുള്ളിലൂടെ കടന്നുപോകുന്ന റോഡിൽ കൂടി സർവീസ് നടത്തണമെങ്കിൽ കേന്ദ്ര- വന നിയമപ്രകാരമുള്ള അനുമതി ആവശ്യമാണെന്നു വനം വകുപ്പ് അധികൃതർ പറഞ്ഞു.
അനുമതി ലഭ്യമായാൽ ബസ് സർവീസ് കടന്നു പോകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു വള്ളക്കടവ് റേഞ്ച് ഓഫിസർ എൻ.കെ. അജയഘോഷ് പറഞ്ഞു. 15 യാത്രക്കാർ ഗവിയിലേക്ക് യാത്ര ചെയ്യുന്നതിനായി ബസിലുണ്ടായിരുന്നു. ബസ് സർവീസ് തടഞ്ഞതു ചൂണ്ടിക്കാട്ടി ബസുടമ പൊലീസിൽ പരാതി നൽകി.