സംരക്ഷണഭിത്തിക്കു പകരം മുന്നറിയിപ്പ് ബോർഡ്!
Mail This Article
മൂന്നാർ ∙ 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ തകർന്ന ദേശീയപാതയിലെ രണ്ടാം മൈലിലുള്ള സംരക്ഷണഭിത്തി നിർമിക്കാത്തത് കാരണം അപകടങ്ങൾ പതിവാകുന്നു. നിലവിൽ ഇവിടെ മുന്നറിയിപ്പ് ഫലകങ്ങൾ മാത്രം സ്ഥാപിച്ച് അധികൃതർ തലയൂരി. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പെട്ട ചിത്തിരപുരം രണ്ടാം മൈലിലാണ് അഞ്ചു വർഷം മുൻപുണ്ടായ പ്രളയത്തിൽ സംരക്ഷണഭിത്തി തകർന്ന് ആനച്ചാൽ റോഡിലേക്ക് വീണത്.
സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് ദേശീയപാത വഴി വേഗത്തിലെത്തുന്ന വാഹനങ്ങൾ ഈ ഭാഗത്ത് അപകടത്തിൽപെടുന്നത് പതിവായതോടെയാണ് റോഡിൽ വേഗം കുറച്ചുപോകണമെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചത്. അഞ്ചു വർഷം മുൻപ് തകർന്നു വീണ സംരക്ഷണഭിത്തിയിലെ കല്ലുകൾ ആനച്ചാൽ റോഡിന്റെ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നതു മൂലം ഈ ഭാഗത്ത് കൂടി വാഹനങ്ങൾ നിരയായാണ് കടന്നുപോകുന്നത്. ഇതുമൂലം ഗതാഗതക്കുരുക്കും പതിവാണ്.