വെള്ളമെടുക്കാൻ പോകുന്ന വഴിയിൽ കാട്ടാനശല്യം; വെള്ളം വേണം, ജീവനും
Mail This Article
പൂപ്പാറ∙ ശാന്തൻപാറ പഞ്ചായത്തിലെ രണ്ടാം വാർഡിലുൾപ്പെടുന്ന കൊഴിപ്പനക്കുടിയിലെ ആദിവാസി കുടുംബങ്ങൾ ശുദ്ധജലമില്ലാതെ ബുദ്ധിമുട്ടിൽ. ഒരു കിലോമീറ്ററോളം അകലെയുള്ള കുളത്തിൽ നിന്നാണ് ഇവർ ശുദ്ധജലം കൊണ്ടു വരുന്നത്. എപ്പോൾ വേണമെങ്കിലും കാട്ടാനകൾ മുന്നിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ള വഴിയിലൂടെ നടന്നുവേണം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലുള്ള ഇൗ കുളത്തിലേക്കു പോകാൻ.
കാട്ടാനയെ ഭയന്ന് കുടിയിലെ വീട്ടമ്മമാർ കൂട്ടമായാണ് വെള്ളമെടുക്കാൻ പോകുന്നത്. വേനലായാൽ ഇതേ കുളത്തിൽ നിന്നാണ് കാട്ടാനയുൾപ്പെടെയുള്ള വന്യ മൃഗങ്ങളും വെള്ളം കുടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വെള്ളമെടുക്കാൻ പോയ വീട്ടമ്മമാരെ കാട്ടാന തുരത്തിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
2014-15 സാമ്പത്തിക വർഷം കേന്ദ്ര സംസ്ഥാന പദ്ധതി പ്രകാരം ശുദ്ധജല പദ്ധതിക്കായി 9 ലക്ഷത്തോളം രൂപ ചെലവഴിച്ചെങ്കിലും കുടിയിലുള്ളവർക്ക് വെള്ളം ലഭിച്ചത് കുറച്ചു കാലം മാത്രം. അധികൃതരുടെ അനാസ്ഥയുടെ അടയാളങ്ങളായി കുടിയിലെ വീടുകൾക്ക് സമീപം കാലഹരണപ്പെട്ട പൈപ്പുകൾ ഇപ്പോഴുമുണ്ട്. 3 മാസം മുൻപ് ശാന്തൻപാറ പഞ്ചായത്ത് അധികൃതർ കോഴിപ്പനക്കുടിയിലെത്തി മുടങ്ങി കിടക്കുന്ന ശുദ്ധജല വിതരണ പദ്ധതി പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.