അങ്കണവാടി ചുവരുകളിൽ ചിത്രങ്ങൾ വരച്ച് ചിത്രകാരനും കുടുംബവും
Mail This Article
മൂന്നാർ ∙ അങ്കണവാടികൾ, സ്കൂൾ നിർമിതികൾ എന്നിവിടങ്ങളിൽ അവധിക്കാലത്ത് ശിശു സൗഹൃദ ചിത്രങ്ങളൊരുക്കി നാലംഗ കുടുംബം. തോക്കുപാറ അമ്പഴച്ചാലിൽ താമസക്കാരനും ചിത്രകാരനുമായ രാജീവ് ചെല്ലാനം, ഭാര്യയും മൂന്നാർ എംആർഎസ് സ്കൂൾ അധ്യാപികയുമായ ബിന്ദു, മക്കളായ ദേവദത്തൻ, ദേവനന്ദ എന്നിവരാണ് വിവിധ അങ്കണവാടി കെട്ടിടങ്ങളിലും സ്കൂളുകളിലെ കുട്ടികൾക്കായി നിർമിച്ച തീം പാർക്കുകളിലും ചിത്രങ്ങൾ വരച്ച് കളർ ചെയ്തത്. പള്ളിവാസൽ പഞ്ചായത്തിലെ 14 അങ്കണവാടികൾ, പഴയ മൂന്നാർ ഗവ. ആംഗ്ലോ തമിഴ് പ്രൈമറി സ്കൂളിൽ പുതുതായി നിർമിച്ച തീം പാർക്ക് എന്നിവിടങ്ങളിലാണ് നാലുപേരും ചേർന്ന് ഈ അവധിക്കാലത്ത് ചിത്രങ്ങൾ വരച്ചത്.
പഴയ മൂന്നാറിൽ നിർമിച്ച അപ്സൈക്കിൾഡ് പാർക്കിലെ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുള്ള കുപ്പി ആന, ബോട്ടാണിക്കൽ ഗാർഡനിലെ ദിനോസർ, മൂന്നാർ മേളയുടെ പ്രവേശന കവാടം തുടങ്ങിയ പ്രകൃതിദത്ത നിർമിതികളും രാജീവ് ചെല്ലാനമാണ് ഉണ്ടാക്കിയത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള നൈപുണ്യ വികസന വകുപ്പിന്റെ ജന ശിക്ഷൺ സൺ സ്റ്റാൻ പദ്ധതിയിലെ പരിശീലകനാണ് ചിത്രകാരനായ രാജീവ്. തന്നോടൊപ്പം ഭാര്യയും രണ്ടു മക്കളും ചിത്രരചന, പെയ്ന്റിങ് എന്നിവയിൽ കഴിവു തെളിയിച്ചവരാണെന്ന് രാജീവ് ചെല്ലാനം പറഞ്ഞു.