ADVERTISEMENT

രാജകുമാരി ∙ കൊച്ചി - ധനുഷ്കോടി ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഗ്യാപ് റോഡിൽ നിന്ന് അശാസ്ത്രീയമായി പാറ പൊട്ടിച്ചതിനെ തുടർന്നുണ്ടായ മലയിടിച്ചിലിൽ കൃഷിഭൂമി നഷ്ടമായവർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ 6നു ഗ്യാപ് റോഡിൽ ദേശീയപാത ഉപരോധിക്കുമെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി. 2020 ജൂൺ 17ന് ഉണ്ടായ മലയിടിച്ചിലിൽ കൃഷിഭൂമി നശിച്ച കർഷകർ 16 ദിവസമായി ഗ്യാപ് റോഡിനു സമീപം രാപകൽ സമരത്തിലാണ്.

കൃഷിയിടത്തിൽ വീണ പാറ പൊട്ടിച്ചു കൊണ്ടു പോകാൻ കരാറുകാർ ശ്രമിച്ചതോടെയാണ് കർഷകരും നാട്ടുകാരും ചേർന്ന് മണ്ണുമാന്തി യന്ത്രം തടയുകയും രാപകൽ സമരം ആരംഭിക്കുകയും ചെയ്തത്. കർഷകർക്കു നൽകാനുള്ള നഷ്ടപരിഹാരം നൽകിയ ശേഷം മാത്രം പാറ കൊണ്ടുപോയാൽ മതിയെന്നാണ് സമരക്കാരുടെ നിലപാട്. പ്രശ്നത്തിനു പരിഹാരമാകാത്തതിനാൽ സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളും പൊതുപ്രവർത്തകരും ചേർന്ന് സംയുക്ത സമര സമിതി രൂപീകരിച്ചു.

എം.ആർ.രാമകൃഷ്ണൻ, ബിനോയ് ചെറുപുഷ്പം, വി.ജെ.ജോസഫ് എന്നിവരാണ് സമിതിയുടെ രക്ഷാധികാരികൾ. ബൈസൺവാലി പഞ്ചായത്തിലെ കോൺഗ്രസ് അംഗം വി.ബി.സന്തോഷ് ചെയർമാനും സിപിഐ ചിന്നക്കനാൽ ലോക്കൽ സെക്രട്ടറി യേശുദാസ് കൺവീനറുമാണ്. മലയിടിച്ചിലിൽ 23 കർഷകരുടെ ഭൂമി കൃഷിയോഗ്യമല്ലാതായെന്നും ചിലർക്കു മാത്രം ഏക്കറിന് 8 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി മറ്റു കർഷകരെ വഞ്ചിക്കുന്ന നിലപാടാണ് കരാറുകാർ സ്വീകരിച്ചതെന്നും സമര സമിതി വ്യക്തമാക്കി. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഡീൻ കുര്യാക്കോസ് എംപി ഇന്നലെ സമരപ്പന്തലിലെത്തി. പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്ന് എംപി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com