ബവ്കോ ഷോപ്പിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപെടാത്ത 85,300 രൂപ പിടികൂടി
Mail This Article
കട്ടപ്പന ∙ ബവ്റിജസ് കോർപറേഷന്റെ കട്ടപ്പനയിലെ ചില്ലറ മദ്യവിൽപന കേന്ദ്രത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 85,300 രൂപ പിടികൂടി. ബവ്കോ ജീവനക്കാരനായ അനീഷിന്റെ സ്കൂട്ടറിൽ നിന്നാണു പണം പിടികൂടിയത്. വിവിധ മദ്യക്കമ്പനി പ്രതിനിധികൾ നൽകിയ തുകയാണിതെന്ന് അനീഷ് മൊഴി നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ച രാത്രി 9ന് ആയിരുന്നു പരിശോധന. ജീവനക്കാർക്കു വീതിച്ചെടുക്കാനായി കെട്ടുകളാക്കിയ നിലയിലായിരുന്നു പണം.
തങ്ങളുടെ ബ്രാൻഡുകൾ കൂടുതലായി വിൽക്കാൻ മദ്യക്കമ്പനികൾ വിൽപന കേന്ദ്രത്തിലെ ജീവനക്കാർക്കു കൈക്കൂലിയായി നൽകിയ പണമാണു പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാനേജർ ജയേഷ് അനധികൃതമായി ഒരു ജീവനക്കാരനെ സഹായിയായി ഇവിടെ നിയമിച്ചതായും അനധികൃത മദ്യക്കച്ചവടത്തിനും പണപ്പിരിവിനുമായാണ് ഇയാളെ ഉപയോഗിച്ചിരുന്നതെന്നു വ്യക്തമായെന്നും വിജിലൻസ് അറിയിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വകുപ്പുതല നടപടിക്കു ശുപാർശ ചെയ്യുമെന്നും വിജിലൻസ് അറിയിച്ചു.
കോട്ടയം വിജിലൻസ് എസ്പി വി.ജി.വിനോദ്കുമാറിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കിരൺ, എഎസ്ഐമാരായ ബേസിൽ, ഷിബു, സീനിയർ സിപിഒമാരായ അഭിലാഷ്, റഷീദ്, സന്ദീപ് എന്നിവരാണു പരിശോധന നടത്തിയത്.