നെടുങ്കണ്ടം ∙ ചതുരംഗപ്പാറയിൽ വ്യൂപോയിന്റിന് സമീപത്തെ ചായക്കട ആനക്കൂട്ടം തകർത്തു. വനംവകുപ്പ് പ്രദേശത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. തമിഴ്നാട് വനമേഖലയിൽ നിന്നും എത്തിയ കാട്ടാനക്കൂട്ടമാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. കാട്ടാനക്കൂട്ടം എലത്തോട്ടങ്ങളിലേക്ക് ഇറങ്ങുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ചതുരംഗപ്പാറ, ഉടുമ്പൻചോല അരമനക്കാട്, ആടുകിടന്താൻ എന്നിവിടങ്ങളിൽ കഴിഞ്ഞ മാസവും കാട്ടാനക്കൂട്ടം എത്തിയിരുന്നു. രാത്രി 8 ന് ശേഷം എത്തുന്ന കാട്ടാനക്കൂട്ടം പുലർച്ചെ ഏലത്തോട്ടങ്ങ'ളിൽ നിന്നും തിരികെ മടങ്ങും. ഒരു കൊമ്പനും 3 പിടിയാനകളും ഒരു കുട്ടിയാനയും അടങ്ങുന്ന സംഘമാണ് തമിഴ്നാട് വനമേഖലയിൽ നിന്നും അതിർത്തിയിലെ ഏലത്തോട്ടങ്ങളിലേക്ക് എത്തുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ ശല്യം രൂക്ഷമായ സമയത്ത് വനംവകുപ്പ് റാപിഡ് റെസ്പോൺസ് ടീമിനെ എത്തിച്ച് കാട്ടാനക്കൂട്ടത്തെ അതിർത്തി വനമേഖലയിലേക്ക് തുരത്തിയെങ്കിലും ആനക്കൂട്ടം വീണ്ടും തിരികെ എത്തി. കഴിഞ്ഞ വർഷം 10 ഏക്കർ സ്ഥലവും 2000 ഏലച്ചെടികളും ജലവിതരണ പൈപ്പ് ലൈനും ആനക്കൂട്ടം തകർത്തിരുന്നു. മേഖലയിലെ മൂന്നര ഏക്കറോളം സ്ഥലത്തെ ഏലം കൃഷി ഒറ്റരാത്രികൊണ്ടാണ് ആനക്കൂട്ടം നശിപ്പിച്ചത്. ചതുരംഗപ്പാറ, കേണൽ കാട്, വി.ടി.എസ്റ്റേറ്റ് എന്നിവിടങ്ങളിലെ കൃഷിയാണ് ആനക്കൂട്ടം കഴിഞ്ഞ വർഷം നശിപ്പിച്ചത്. ഇത്തവണ ചെമ്പരത്തി എസ്‌റ്റേറ്റ്, മേഘ പ്ലാന്റേഷൻ എന്നിവിടങ്ങളിൽ ആനക്കൂട്ടം എത്തി.രാത്രിയിൽ ഏലത്തോട്ടങ്ങളിലേക്കെത്തി കൃഷി നശിപ്പിക്കുന്ന ആനകൾ നേരം പുലരുന്നതോടെ തമിഴ്‌നാട് വനത്തിലേക്ക് കടക്കും.
ചായക്കട പ്രവർത്തിച്ചത്മൂന്നു ദിവസം മാത്രം
നെടുങ്കണ്ടം ∙ ഉപജീവനത്തിനായി മാരിയമ്മ ചായകട തുടങ്ങി. മൂന്നാം ദിവസം ആനക്കൂട്ടം 65 വയസുകാരി മാരിയമ്മയുടെ കട തകർത്തു. ചതുരംഗപ്പാറ വ്യൂ പോയിന്റിന് സമീപമാണ് മാരിയമ്മ ഷെഡ് നിർമിച്ച് ചെറിയൊരു കട തുടങ്ങിയത്. നാട്ടുകാരുടെയും സുമനസുകളുടെയും സഹായത്തോടെയാണ് ഷെഡ് നിർമിച്ചത്. ഷെഡും മേൽക്കൂരയുമെല്ലാം കാട്ടാനക്കൂട്ടം നശിപ്പിച്ചു. പ്രദേശത്ത് വരുന്ന സഞ്ചാരികൾക്ക് കുടിവെള്ളവും ചായയും പലഹാരങ്ങളും വിൽക്കാനാണ് മാരിയമ്മ 'കട തുടങ്ങിയത്. കട ആനക്കൂട്ടം തകർത്തെറിഞ്ഞതോടെ മാരിയമ്മയുടെ വരുമാനവും നിലച്ചു.