മഴവിൽ പാലത്തിൽ അനധികൃത കച്ചവടം തകൃതി
Mail This Article
മൂന്നാർ∙ പഞ്ചായത്തിന്റെ നടപടികൾക്ക് പുല്ലുവില കൊടുത്ത് ടൗണിലെ നടപ്പാലമായ മഴവിൽ പാലം കയ്യടക്കി വഴിയോര കച്ചവടക്കാർ. വിനോദ സഞ്ചാരികളടക്കം ഒട്ടേറെയാളുകൾ നടന്നുപോകുന്ന പാലത്തിലാണ് തിരക്കുള്ള ശനി, ഞായർ ദിവസങ്ങളിൽ കച്ചവടം നടത്തുന്നത്.
ടൗണിലെത്തുന്നവർക്ക് മാട്ടുപ്പെട്ടി റോഡിലേക്ക് നടന്നു പോകുന്നതിനാണ് പാലം നിർമിച്ചത്. കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ കഴിയാത്ത വിധത്തിൽ പാലം കയ്യടക്കി നടത്തുന്ന കച്ചവടക്കാർക്കെതിരെ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒട്ടേറെ തവണ നടപടിയെടുക്കുകയും പാലത്തിൽ ഭിക്ഷാടനവും കച്ചവടവും നിരോധിച്ച് ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ സർക്കാർ ഓഫിസുകൾ അവധിയിലാകുന്ന ദിവസങ്ങളിലാണ് അയൽ സംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെയുള്ളവരെത്തി പാലത്തിൽ കച്ചവടം നടത്തുന്നത്. ഇന്നലെ 18 തരം കച്ചവടങ്ങളാണു പാലത്തിന്റെ ഇരുവശങ്ങളിലുമുണ്ടായിരുന്നത്.