ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ 4 ജി ഉടൻ
Mail This Article
മൂന്നാർ∙സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ മൊബൈൽ റേഞ്ചും 4 ജി ഇന്റർനെറ്റ് സൗകര്യവും എത്തിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലെത്തി. മൂന്നാർ ടെലിഫോൺ എക്സ്ചേഞ്ച് മുതൽ പെട്ടിമുടി വരെയുള്ള ഭാഗത്ത് ഭൂഗർഭ കേബിളുകൾ ഇട്ടു കഴിഞ്ഞു. പെട്ടിമുടി മുതൽ സൊസൈറ്റിക്കുടി - ഷെഡുകുടി വരെയുള്ള ഭാഗത്ത് ഭൂമിക്കടിയിൽ കൂടിയുള്ള പൈപ്പുകൾ (ഡെക്ട്) സ്ഥാപിക്കുന്ന പണികളും പൂർത്തിയായി.
മഴ മാറി നിന്നാൽ ഒരാഴ്ച കൊണ്ട് പെട്ടിമുടിയിൽ നിന്നും ഷെഡുകുടി വരെയുള്ള ഭാഗത്ത് പൈപ്പിനുള്ളിലൂടെ കേബിളുകൾ വലിക്കുന്ന പണികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ബിഎസ്എൻഎൽ അധികൃതർ പറഞ്ഞു. ഇടമലക്കുടി മേഖലയിൽ തുടരുന്ന ശക്തമായ മഴ മൂലമാണ് പണികൾ തടസ്സപ്പെട്ടിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ സിറ്റിസൺ കണക്ട് പദ്ധതി പ്രകാരം 4.37 കോടി രുപ ചെലവിട്ടാണ് ഇടമല ക്കുടിയിലേക്ക് മൊബെൽ റേഞ്ചും ഇന്റർനെറ്റ് സൗകര്യവും എത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. വനം വകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ ഷെഡുകുടിയിൽ 40 മീറ്റർ ഉയരത്തിലുള്ള വലിയ ടവർ നിർമിച്ച് കൂടുതൽ കുടികളിലേക്ക് റേഞ്ചും ഇന്റർനെറ്റും ലഭ്യമാക്കും. ഒരു വർഷത്തിനുള്ളിൽ ഇടമലക്കുടിയിലെ എല്ലാ സെറ്റിൽമെന്റുകളിലും റേഞ്ചും ഇന്റർനെറ്റ് സൗകര്യവുമെത്തിക്കുന്നതിനായി പുതുതായി അഞ്ച് ടവറുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.