ADVERTISEMENT

കട്ടപ്പന ∙ ഹൈറേഞ്ചിലെ ഏലമലക്കാടുകൾ(സിഎച്ച്ആർ) വനഭൂമിയാക്കി മാറ്റാൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി വ്യാജരേഖ തയാറാക്കിയതായി വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ. 1897 ഓഗസ്റ്റ് 24ലെ 1932-ാം നമ്പർ പേജ് പ്രകാരം തിരുവിതാംകൂർ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച വിവരം അനുസരിച്ച് എന്ന ശീർഷകത്തോടെ 1987 മേയ് 14ന് കേരള സർക്കാർ വനം വന്യജീവി(ബി വകുപ്പ്) 408-ാം നമ്പർ പ്രകാരം കേരള വൃക്ഷ സംരക്ഷണ ആക്ട് അനുസരിച്ച് ഉടുമ്പൻചോല താലൂക്കിൽപെട്ട 19 വില്ലേജുകളെ ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നു. 

ഈ നോട്ടിഫിക്കേഷൻ പ്രകാരം 15720 ഏക്കർ സ്ഥലമാണു നോട്ടിഫൈ ചെയ്തത്. എന്നാൽ വിവരാവകാശ പ്രകാരം തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്സിൽ നിന്ന് ലഭിച്ച മറുപടിയിൽ 1897 ഓഗസ്റ്റ് 24ലെ ട്രാവൻകൂർ ഗസറ്റ് വിജ്ഞാപനത്തിലെ പേജ് നമ്പർ 1932 ലഭ്യമല്ലെന്നാണു വ്യക്തമാക്കിയിരിക്കുന്നത്. 1987ൽ വനം വകുപ്പ് ഉദ്യോഗസ്ഥർ 1897ലെ പേജ് നമ്പർ 1392ൽ തിരുത്തൽ വരുത്തി 1932 എന്ന് പേജ് നമ്പർ ഇട്ട് വ്യാജരേഖ ചമച്ച് കേരള വൃക്ഷ സംരക്ഷണ ആക്ടിന്റെ പരിധിയിലേക്ക് ഈ 19 വില്ലേജുകളെ കൊണ്ടുവരികയായിരുന്നു. 

ഈ ആക്ട് പ്രകാരം ഹൈറേഞ്ചിലെ ഒട്ടേറെ കർഷകർക്കെതിരെയാണു കേസ് എടുക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്തത്. പലരും ഇപ്പോഴും വിചാരണ നേരിടുന്നു. 1897ലെ ട്രാവൻകൂർ ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം തൊടുപുഴ താലൂക്കിൽ കരിമണ്ണൂർ, കാരിക്കോട് വില്ലേജുകളിൽപ്പെട്ട 15720 ഏക്കർ വനഭൂമി സംബന്ധിച്ചതാണ്. അതിനു ഹൈറേഞ്ചിലെ 19 വില്ലേജുകളുമായി യാതൊരു ബന്ധവുമില്ല. സുപ്രീംകോടതിയിൽ നിലനിൽക്കുന്ന പരിസ്ഥിതി സംബന്ധിച്ച കേസിൽ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന, വനം വകുപ്പ് ചമച്ച വ്യാജരേഖയിൽ വസ്തുവിന്റെ വിസ്തീർണം 15720 എന്നത് 215720 ഏക്കർ എന്നാക്കി വ്യാജരേഖ ചമച്ച് സെൻട്രൽ എംപവേഡ് കമ്മിറ്റിയിൽ ഹാജരാക്കിയതുമൂലം സിഎച്ച്ആർ റിസർവ് വനമാണെന്നു സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

വ്യാജരേഖ ചമച്ചവർക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കു പരാതിയും നൽകി. കർഷകരുടെ പേരിലുള്ള എല്ലാ വ്യാജ കേസുകളും സർക്കാർ പിൻവലിക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് ആന്റണി മാത്യു, ജനറൽ സെക്രട്ടറി അഡ്വ.ഷൈൻ വർഗീസ്, ട്രഷറർ ടോമി തോമസ് എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com