കുടയത്തൂർ ഉരുൾപൊട്ടലിന് ഒരു വർഷം
Mail This Article
കുടയത്തൂർ∙ ഒരു ഗ്രാമത്തെ നടുക്കിയ ഉരുൾപൊട്ടലുണ്ടായി നാളെ ഒരു വർഷം പിന്നിടുന്നു. കുടയത്തൂർ മാളിയേക്കൽ കോളനിയിൽ കഴിഞ്ഞ ഓഗസ്റ്റ് 29നു പുലർച്ചെയാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ 5 പേരാണ് മരിച്ചത്. ചിറ്റടിച്ചാലിൽ സോമൻ, മാതാവ് തങ്കമ്മ, ഭാര്യ ജയ, മകൾ ഷിമ, ചെറുമകൻ ദേവാക്ഷിദ് എന്നിവരാണ് മരിച്ചത്. ദുരന്തത്തിൽ വീട് പൂർണമായും ഒലിച്ചുപോയി. മണിക്കൂറുകൾനീണ്ട തിരച്ചിലിലാണ് സോമന്റെയും ഭാര്യ ജയയുടെ മൃതദേഹം കണ്ടെത്തിയത്.
ഇടുക്കി ഡോഗ് സ്‌ക്വാഡിലെ ഡോണ, എയ്ഞ്ചൽ എന്നീ നായകളുടെ സഹായത്തോടെയാണ് ഇവരെ കണ്ടെത്താനായത്. ഇന്നലെ കുടുംബത്തിന്റെ അനുസ്മരിക്കാൻ നാട് ഒത്തുചേർന്നു. അനുസ്മരണ യോഗത്തിൽ കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം പ്രഫ. എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ഷീബ ചന്ദ്രശേഖരപിള്ള, പുഷ്പ വിജയൻ, കെ.എൻ.ഷിയാസ്, സി.എസ്.ശ്രീജിത്ത്, എൻ.ജെ.ജോസഫ് എന്നിവർ പ്രസംഗിച്ചു.