ADVERTISEMENT

തൊടുപുഴ ∙ കടൽ കടന്ന് മറയൂർ ശർക്കരയുടെ വിപണിവിജയം. ഇപ്പോൾ വർഷംതോറും 275 ടൺ ശർക്കരയാണു യൂറോപ്പിലേക്കും മിഡിൽ ഈസ്റ്റിലേക്കും കയറ്റുമതി ചെയ്യുന്നത്. മറയൂരിലെ സ്വകാര്യ വ്യക്തികളുടെ ആധുനിക ഫാക്ടറിയിൽ നിന്നാണു കയറ്റുമതി. 2018ൽ ഭൗമസൂചിക പദവി ലഭിച്ചതിനു ശേഷമാണു മറയൂർ ശർക്കരയുടെ മധുരം കടൽ കടന്നുതുടങ്ങിയത്. 

ശർക്കര ഉൽപാദനം വലിയപുരയിലേക്കു മാറ്റി, തൊഴിലാളികൾക്കു സുരക്ഷാ ഉപകരണങ്ങൾ നൽകി ഉൽപാദനം ഹൈജീനാക്കിയതോടെ വിദേശത്തു നിന്നു കാര്യമായി ഓർഡർ ലഭിച്ചുതുടങ്ങി. ഓലപ്പുരയിൽ കുടിൽവ്യവസായം ആയിരുന്നു ആദ്യകാലത്ത് മറയൂർ ശർക്കര നിർമാണം.  കാറ്റടിച്ചാൽ മണ്ണു വീഴുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വലിയ ഷെഡിലേക്കു നിർമാണം മാറ്റി  വൃത്തി കൂട്ടുകയാണ് ഈ ഉൽപാദകർ ചെയ്തത്. ഇതു വിഡിയോ വഴി പ്രചരിപ്പിക്കാനായതു വിപണിയെ ആകർഷിക്കാൻ കഴിഞ്ഞു.

മറയൂരിലെ ജിആർ സ്പൈസസ് ഉടമ ജോബിൻ ജോർജ്, മെസ്സ മറയൂർ ജാഗിരി പ്രൊഡ്യൂസേഴ്സ് ഉടമ വി.അക്ബർ അലി എന്നിവരാണു കയറ്റുമതി ചെയ്യുന്നതിൽ പ്രധാനികൾ. ജോബിൻ ജോർജ് ആർക്കിടെക്ട് ജോലിയിൽ നിന്നാണു കരിമ്പുകൃഷിയിലേക്കും ശർക്കരവിപണനത്തിലേക്കും എത്തിയത്. 

അക്ബർ മറയൂർ, ദേവികുളം, മൂന്നാർ സർക്കാർ സ്കൂളുകളിലെ ഹയർ സെക്കൻഡറി ഫിസിക്സ് അധ്യാപകനായിരുന്നു. 7 കൊല്ലം മുൻപാണു ജോലി ഉപേക്ഷിച്ചു ശർക്കര വ്യവസായത്തിലേക്ക് എത്തിയത്. അഞ്ചുനാട് കരിമ്പുൽപാദക സംഘത്തിന്റെ സ്ഥാപകൻ കൂടിയാണ് അക്ബർ. ഇടനിലക്കാർ വഴിയാണ് ഇപ്പോൾ ഇവർക്ക് ഓർഡർ ലഭിക്കുന്നത്. കയറ്റുമതി ലൈസൻസ് നേടി നേരിട്ടു തന്നെ വിപണി കണ്ടെത്താനാണ് ഈ സംരംഭകരുടെ ശ്രമം.

മലേഷ്യ, ബ്രൂണയ്, യുഎഇ, യുഎസ്, കാനഡ എന്നിവിടങ്ങളിലേക്കും ചെറിയ തോതിൽ ശർക്കര വിപണനം നടക്കുന്നു. മറയൂരിൽ 120 രൂപയ്ക്കു വിൽക്കുന്ന ശർക്കരയ്ക്ക് ഓരോ രാജ്യത്തേക്കും എത്തുന്ന ചരക്കുനീക്കക്കൂലി ഉൾപ്പെടെയാണു വില നിശ്ചയിക്കുന്നത്.കർഷകർക്കും വ്യാപാരികൾക്കും കയറ്റുമതിയുടെ യഥാർഥ പ്രയോജനം ലഭിക്കണമെങ്കിൽ സർക്കാർ സംവിധാനത്തിലൂടെ പ്രവർത്തനങ്ങൾ നടക്കണമെന്നാണു സംരംഭകർ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com