ADVERTISEMENT

രാജകുമാരി∙ വന്യമൃഗങ്ങളെയും മലമ്പനിയെയും അതിജീവിച്ച് മുട്ടുകാടെന്ന കുടിയേറ്റ ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ പാെന്ന് വിളയിച്ചവരുടെ പിൻതലമുറക്കാർ ഇത്തിരിപോന്ന അധിനിവേശ ജീവിയോട് തോറ്റ് കുടിയിറങ്ങേണ്ട അവസ്ഥയിലാണിപ്പോൾ.കഴിഞ്ഞ 7 വർഷമായി ചിന്നക്കനാൽ പഞ്ചായത്തിലെ 1, 13 വാർഡുകളിൽപെടുന്ന മുട്ടുകാട് മേഖലയിൽ ആഫ്രിക്കൻ ഒച്ചുകൾ ജനങ്ങളുടെ സ്വൈര്യ ജീവിതം തകർത്തു പെറ്റ് പെരുകുന്നു. 

 അതിരുകൾ ഭേദിച്ചു പെരുകുന്ന ആഫ്രിക്കൻ ഒച്ചുകൾ ഇപ്പോൾ ബൈസൺവാലി പഞ്ചായത്തിലെ ആറാം വാർഡിലേക്കും വലിയവിളന്താൻ മേഖലയുമായി അതിർത്തി പങ്കിടുന്ന രാജകുമാരി പഞ്ചായത്തിലേക്കും വ്യാപിച്ചെന്നാണു നാട്ടുകാർ പറയുന്നത്. സർക്കാർ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ സമീപകാലത്തുതന്നെ ആഫ്രിക്കൻ ഒച്ചുകൾ ബൈസൺവാലി, രാജകുമാരി പഞ്ചായത്തുകളിലെ കാർഷിക മേഖലകളും കീഴടക്കും.

ലോകത്തെ 100 അക്രമിജീവിവർഗങ്ങളിൽ ഒന്നാണ് ആഫ്രിക്കൻ ഒച്ച്. 7 വർഷം മുൻപുവരെ ആഫ്രിക്കൻ ഒച്ചുകളെ കുറിച്ച് മുട്ടുകാട്ടിലെ കർഷകർക്കു കേട്ട് പരിചയം പോലുമുണ്ടായിരുന്നില്ല. വളരെ പെട്ടെന്നാണ് ഇവ പെറ്റു പെരുകി നാടിന്റെ സമാധാനാന്തരീക്ഷം തകർത്തത്. ഒരു ഒച്ച് 4 തവണയായി മണ്ണിനടിയിൽ 1500 മുട്ടകളിടും.

 2 ആഴ്ചകാെണ്ട് മുട്ടകൾ വിരിഞ്ഞു പുതിയ തലമുറ പുറത്തു വരും. ലക്ഷക്കണക്കിന് ആഫ്രിക്കൻ ഒച്ചുകളാണ് ഇപ്പോൾ മുട്ടുകാട് മേഖലയിലുള്ളത്.ഒരു വർഷം മുൻപ് ചിന്നക്കനാൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആഫ്രിക്കൻ ഒച്ചുകളെ പിടികൂടി നശിപ്പിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. എന്നാൽ പിടികൂടിയതിനെക്കാൾ കൂടുതൽ ഒച്ചുകളാണ് ഇപ്പോൾ മേഖലയിലുള്ളത്.

  ആഫ്രിക്കൻ ഒച്ചുകൾ കൂട്ടത്തോടെയെത്തി പച്ചക്കറികൾ, ഏലത്തിന്റെ ഇല, പൂവ് എന്നിവയും തിന്നു നശിപ്പിക്കുന്നതാണു പ്രധാന പ്രശ്നമെങ്കിലും ഇപ്പോൾ ശുദ്ധജല സ്രോതസുകളിലും ഇവയുടെ സാന്നിധ്യമുണ്ട്.  ചത്ത ഒച്ചുകൾ രൂക്ഷഗന്ധമുണ്ടാക്കുന്നു. ഒച്ചുകൾ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഇൗസ്നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരാണെന്നു വിദഗ്ധർ പറയുന്നു. ആഫ്രിക്കൻ ഒച്ചിനെ സ്പർശിച്ചാൽ ദേഹത്ത് ചാെറിച്ചിലും വ്രണങ്ങളും ഉണ്ടാകാറുണ്ട്.

നിയന്ത്രണ മാർഗങ്ങൾ

തുരിശും പുകയിലയും ചേർത്ത മിശ്രിതം ഉപയോഗിക്കുന്നതിലൂടെ ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാമെന്നു മുട്ടുകാട്ടിലെ കർഷകർ കണ്ടെത്തിയിട്ടുണ്ട്. ബോർഡോ മിശ്രിതവും കുമ്മായവും ഉപയോഗിച്ചും ഒച്ച് ശല്യം നിയന്ത്രിക്കാം. ഉപ്പൻ (ചെമ്പോത്ത്) ഒച്ചുകളെ തിന്നാറുണ്ട്. പക്ഷേ, ഇതു കാെണ്ടുമാത്രം നിയന്ത്രണമാകുന്നില്ല. ഒച്ചിന് ഒളിച്ചിരിക്കാനുള്ള സ്ഥലങ്ങൾ നശിപ്പിക്കുക, വീടും പരിസരവും വൃത്തിയായും സൂക്ഷിക്കുക എന്നതും പ്രധാനമാണ്. ഒച്ചുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുമ്പോൾ ഇവ പറ്റിപ്പിടിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com