ADVERTISEMENT

രാജകുമാരി ∙ ഫിഷറീസ് വകുപ്പ് മത്സ്യസമ്പത്ത് വികസന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 8ന് ആനയിറങ്കൽ ജലാശയത്തിൽ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങൾ ചത്തുപാെങ്ങി. പദ്ധതിയുടെ ഭാഗമായി ആനയിറങ്കൽ, ഇരട്ടയാർ ജലാശയങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ആനയിറങ്കൽ ജലാശയത്തിൽ 5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. സാധാരണയായി ഫാമുകളിൽ വളർത്തിയെടുക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ വലിയ ജലാശയങ്ങളിൽ നിക്ഷേപിക്കുമ്പോൾ നിശ്ചിത ശതമാനം എണ്ണം ചത്തുപോകാറുണ്ട്. ആനയിറങ്കൽ, ഇരട്ടയാർ ജലാശയങ്ങളിൽ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങൾ ചത്ത സംഭവത്തിൽ ഫിഷറീസ് വകുപ്പ് പരിശോധന നടത്തുമെന്ന് ഫിഷറീസ് വകുപ്പ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാർ പറഞ്ഞു. നിശ്ചിത ശതമാനത്തിലും കൂടുതൽ മത്സ്യക്കുഞ്ഞുങ്ങൾ ചത്തിട്ടില്ലെന്നാണ് ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക നിഗമനം. കൂടുതൽ മത്സ്യക്കുഞ്ഞുങ്ങൾ ചത്തിട്ടുണ്ടെങ്കിൽ അത്രയും എണ്ണം വീണ്ടും ജലാശയങ്ങളിൽ നിക്ഷേപിക്കും. മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണത്തിന് കരാറെടുത്ത സ്ഥാപനങ്ങൾ പണം ഇൗടാക്കാതെ പകരം മത്സ്യക്കുഞ്ഞുങ്ങളെ നൽകുമെന്നും ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞു.

മറ്റു ഡാമുകളിലേക്കും മത്സ്യക്കുഞ്ഞുങ്ങൾ
പദ്ധതിയുടെ ഭാഗമായി അടുത്ത ആഴ്ച പാെന്മുടി, മാട്ടുപ്പെട്ടി ജലാശയങ്ങളിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. 20 ലക്ഷത്തോളം രൂപ മുടക്കിയാണ് 4 ജലാശയങ്ങളിലായി 20 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ശാസ്ത്രീയ പഠനത്തിൽ പദ്ധതി നടപ്പാക്കിയ ജലാശയങ്ങളിൽ മത്സ്യ സമ്പത്ത് വർധിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 3 വർഷം തുടർച്ചയായി ഒരേ ജലാശയങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. കഴിഞ്ഞ 2 വർഷങ്ങളിലും ആനയിറങ്കൽ, ഇരട്ടയാർ, പാെന്മുടി, മാട്ടുപ്പെട്ടി ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. 

സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ(അഡാക്) വഴിയാണ് ഫിഷറീസ് വകുപ്പ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്നത്. സർക്കാർ ഫാമുകളിൽ നിന്ന് ആവശ്യത്തിന് മത്സ്യക്കുഞ്ഞുങ്ങളെ ലഭിക്കാത്തതിനാൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ ടെൻഡർ മുഖാന്തരമാണ് പദ്ധതിക്കാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ എത്തിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളും ഏജൻസികളും ടെൻഡറിൽ പങ്കെടുക്കാറുണ്ട്. തണുപ്പുള്ള ജലാശയങ്ങൾക്ക് അനുയോജ്യമായ കാർപ്, കട്‌ല, റോഹു, മൃഗാൾ, ഗോൾഡ് ഫിഷ് തുടങ്ങിയ ഇനം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇത്തവണ ജലാശയങ്ങളിൽ നിക്ഷേപിച്ചത്. ഗുണനിലവാര പരിശോധനകൾ പൂർത്തിയാക്കിയാണ് അഡാക് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com