ADVERTISEMENT

തൊടുപുഴ ∙ ചിന്നക്കനാൽ മേഖലയിൽ പുതിയ സംരക്ഷിത വനമേഖല വിജ്ഞാപനം ഇറക്കിയതിനെതിരെ ജില്ലയിലെ ഇടതുപാർട്ടികൾ. ചിന്നക്കനാൽ ജനവാസ മേഖല റിസർവ് വനമാക്കാൻ അനുവദിക്കില്ലെന്നും ജനവാസ, കാർഷിക തോട്ടം മേഖല സംരക്ഷിക്കപ്പെടണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയറ്റ്‌ വാർത്താക്കുറിപ്പിലൂടെയാണ് ആവശ്യപ്പെട്ടത്.

ചിന്നക്കനാലിലെ 364.39 ഹെക്ടർ റവന്യു ഭൂമി വനമാക്കാനുള്ള വിജ്ഞാപനം ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇറക്കിയ ഉത്തരവ് സർക്കാർ ഉടൻ പിൻവലിക്കണമെന്നും ഭൂമി റവന്യു വകുപ്പിന് കൈമാറണമെന്നും സിപിഐ മുൻ ജില്ലാ സെക്രട്ടറിയും എൽഡിഎഫ് ജില്ലാ കൺവീനർ കെ.കെ.ശിവരാമനും ആവശ്യപ്പെട്ടു. 

മന്ത്രിസഭാ അനുമതിയോടെ സെപ്റ്റംബർ 20ന് പുറത്തിറക്കിയ വിജ്ഞാപനത്തിനും അതിനുശേഷം കഴിഞ്ഞ ദിവസം സെറ്റിൽമെന്റ് ഓഫിസറെ നിയമിച്ചുള്ള ഉത്തരവിനും ശേഷമാണ് ജില്ലയിലെ ഇടത് നേതാക്കൾ ചിന്നക്കനാൽ റിസർവിനെതിരെ രംഗത്തെത്തിയത്. ചിന്നക്കനാൽ മേഖല ഏറ്റെടുക്കണമെന്ന്‌ 2019ൽ ഉയർന്ന ആവശ്യം  സർക്കാർ തള്ളിയതാണെന്നും വന്യജീവി സംരക്ഷണ നിയമം കടുപ്പിക്കുന്നതിന്‌ മുന്നോടിയായുള്ള ചിലരുടെ നീക്കവും ഗൂഢാലോചനയുമാണ് പുതിയ ഉത്തരവിന് പിന്നിലെന്നുമാണ് സിപിഎം ഭാഷ്യം.

ഏത്‌ ശക്തിയായാലും ഒരുകർഷകനെ പോലും ദ്രോഹിക്കാൻ അനുവദിക്കില്ലെന്നും സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും പ്രഖ്യാപിത നയത്തിൽനിന്നു പിന്നോട്ടില്ലെന്നും ജില്ലാ സെക്രട്ടറി സി.വി.വർഗീസ്‌ പറഞ്ഞു. ചിന്നക്കനാൽ ജനവാസ മേഖല റിസർവാക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചുകൊണ്ട് സിപിഎം നേത‍ൃത്വത്തിൽ ചിന്നക്കനാൽ ഫോറസ്റ്റ് ഓഫിസിലേക്ക് തിങ്കളാഴ്ച ബഹുജന മാർച്ച് നടത്തുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു. 

കുടിയിറക്കിന് പിന്നിൽ ഇടത് നേതാക്കൾ: ഡീൻ

പട്ടയ ഭൂമിയുൾപ്പെട്ട പ്രദേശമുൾപ്പെടെ വനഭൂമിയാക്കാനുള്ള തീരുമാനത്തിന് പിന്നിൽ ജില്ലയിലെ ഇടതുപക്ഷ നേതാക്കൾക്കു നേരിട്ട് പങ്കുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. 2020ൽ എച്ച്എൻഎല്ലുമായുള്ള പാട്ടക്കാലാവധി കഴിഞ്ഞതോടെ സർക്കാർ ഏറ്റെടുത്ത ഭൂമി വനഭൂമിയായി വിജ്ഞാപനം ചെയ്തത് ഇടതു നേതാക്കൾ അറിഞ്ഞില്ലെന്ന് കരുതാനാകില്ല.

തുടർന്ന് സെറ്റിൽമെന്റ് ഓഫിസറെ നിയമിച്ച് നടപടികൾ പുരോഗമിച്ചപ്പോൾ ഉദ്യോഗസ്ഥർക്ക് മംഗളപത്രം നൽകാനുള്ള തിരക്കിലായിരുന്ന ജില്ലയിലെ സിപിഎം നേതൃത്വം ഇപ്പോൾ കുടിയേറ്റ കർഷകരെ കയ്യേറ്റക്കാരായി ചിത്രീകരിച്ച് കുടിയിറക്കാനുള്ള നീക്കം നടത്തുകയാണെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com