ADVERTISEMENT

കട്ടപ്പന ∙ രാപകലുകൾ നീളുന്ന കലയുടെ പൂരത്തിന് കട്ടപ്പനയിൽ ഇന്നു കൊടിയേറും. ഹൈറേഞ്ചിന് ഇനി നാലു നാൾ സംഗീത–നാട്യ–താള–മേള–വാദ്യ ലഹരി. 34-ാം റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിനാണ് കട്ടപ്പന ആതിഥേയത്വം വഹിക്കുന്നത്.  പ്രധാന വേദിയായ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂൾ കൂടാതെ ഓസാനം ഹയർസെക്കൻഡറി സ്‌കൂൾ, സെന്റ് ജോർജ് പള്ളി മിനി പാരിഷ് ഹാൾ, സിഎസ്‌ഐ ഗാർഡൻ, ദീപ്തി നഴ്‌സറി സ്‌കൂൾ ഓഡിറ്റോറിയം എന്നിവിടങ്ങളിലായി 10 സ്റ്റേജുകളിലാണ് മത്സരം. 

കോവിഡിനു ശേഷം അൽപം പിന്നാക്കം പോയിരുന്നെങ്കിലും ഇത്തവണ ഉപജില്ലാ തലത്തിൽ ഉൾപ്പെടെ മികച്ച പങ്കാളിത്തവും വാശിയേറിയ മത്സരവും നടന്നത് ജില്ലാതല മത്സരത്തിന്റെ ശോഭ കൂട്ടുമെന്നാണ് വിലയിരുത്തൽ. സമയബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് സംഘാടകരുടെ ശ്രമം. എന്നാൽ അപ്പീലുകൾ കാര്യമായി ഉണ്ടാകുമെന്ന സൂചനകൾ മത്സര സമയക്രമത്തെ ബാധിച്ചേക്കും. 70 വിധികർത്താക്കളാണ് മത്സരങ്ങൾ വിലയിരുത്തുക. 

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കലോത്സവത്തിൽ വാഴയിലയിൽ ഉച്ചഭക്ഷണം വിളമ്പും. എല്ലാ ദിവസവും ഉച്ചഭക്ഷണത്തിനൊപ്പം പായസം നൽകാനും തയാറെടുപ്പുകൾ നടത്തുന്നുണ്ട്. അരിപ്പായസം, ഗോതമ്പ് പായസം, പാൽപായസം, അടപ്രഥമൻ എന്നിവയാകും നൽകുക. നാലു ദിവസങ്ങളിലായി 10,000 പേർക്ക് ഭക്ഷണം ഒരുക്കുമെന്നാണ് കണക്കാക്കുന്നത്. 

ഇന്ന് 10ന് നടക്കുന്ന വിളംബര ജാഥ കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോൻ ഫ്ലാഗ് ഓഫ് ചെയ്യും. നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും മൂവായിരത്തോളം കുട്ടികൾ അണിനിരക്കുന്ന വിളംബര റാലി സെന്റ് ജോർജ് സ്‌കൂളിൽ നിന്നാരംഭിച്ച് ഗാന്ധി സ്‌ക്വയർ ചുറ്റി തിരികെ സ്‌കൂളിൽ സമാപിക്കും. തുടർന്നു നടക്കുന്ന സമ്മേളനം എം.എം.മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപഴ്സൻ ഷൈനി സണ്ണി അധ്യക്ഷത വഹിക്കും. 

ഏഴ് ഉപജില്ലകളിൽ നിന്നായി 4000 വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് ജില്ലാ കോഓർഡിനേറ്റർ ജോസഫ് മാത്യു, സെന്റ് ജോർജ് സ്‌കൂൾ മാനേജർ ഫാ. ജോസ് മാത്യു പറപ്പള്ളിയിൽ, മനോജ് എം.തോമസ്, സിജു ചക്കുംമൂട്ടിൽ, സിബിച്ചൻ തോമസ് , കെ.വി. വിശ്വനാഥൻ, ഡെയ്‌സൺ മാത്യു, കെ.സി.മാണി, ഡിബു ജേക്കബ്, തോമസ് ജോസഫ്, ബിജുമോൻ, ഷൈൻ ജോസ് എന്നിവർ പറഞ്ഞു. 

കട്ടപ്പനയിൽ സമ്മാനപ്പൂരം
ഇടുക്കി റവന്യു ജില്ലാ കലോത്സവത്തോടനുബന്ധിച്ചു മലയാള മനോരമയും വിദേശ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ഡെറിക് ജോൺസ് ഓവർസീസ് കൺസൽറ്റന്റ്സ് കട്ടപ്പന ശാഖയും ചേർന്നൊരുക്കുന്ന സമ്മാനപ്പൂരം. കലോത്സവദിനങ്ങളായ ഇന്നു മുതൽ 8 വരെ എല്ലാ ദിവസവും ഓരോ മണിക്കൂറിലും സമ്മാനങ്ങൾ‌. കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന മിടുക്കർക്കും കാണാനെത്തുന്ന കലാപ്രേമികൾക്കും സമ്മാനം ലഭിക്കും.

സമ്മാനങ്ങൾ 
സ്മാർട്ട്‌ വാച്ചുകൾ, ബാക്ക് പാക്കുകൾ, സ്കൂൾ ബാഗുകൾ, ബെഡ് ഷീറ്റുകൾ, ടിഫിൻ ബോക്സ്‌, ഫ്ലാസ്കുകൾ.സമ്മാനങ്ങൾ നേടാൻ കലോത്സവ നഗരിയായ സെന്റ് ജോർജ് സ്കൂളിൽ ഒരുക്കിയിരിക്കുന്ന മനോരമ ഡെറിക് ജോൺസ് സ്റ്റാൾ സന്ദർശിക്കൂ..കൂടുതൽ മത്സരങ്ങളും സമ്മാനങ്ങൾക്കുമായി നാളത്തെ മലയാള മനോരമ പത്രത്തിലെ ‘കട്ടപ്പനപ്പൂരം’ പേജ് മറക്കാതെ വായിക്കൂ...

ഇന്നത്തെ മത്സരം   കട്ടപ്പനപ്പൂരം ബ്രാൻഡ് മോഡൽ
കലോത്സവത്തിന്റെ ബ്രാൻഡ് അംബാസഡറായി സമ്മാനം നേടാൻ എല്ലാവർക്കും അവസരം. ഓരോ ദിവസവും ഈ പേജിൽ കൊടുക്കുന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് കലോത്സവ നഗരിയിലെത്തൂ. മലയാള മനോരമയുടെ ഫൊട്ടോഗ്രഫർമാർ നിങ്ങളെ കണ്ടെത്തി ചിത്രം എടുക്കും. ഓരോ ദിവസവും എറ്റവും നന്നായി ഒരുങ്ങിയെത്തുന്ന ഒരാൺകുട്ടിയെയും പെൺകുട്ടിയെയും ബ്രാൻഡ് മോഡലായി തിരഞ്ഞെടുക്കുകയും സമ്മാനം നൽകുകയും ചെയ്യും.

കൗമാരകലയുടെ കട്ടപ്പനപ്പൂരത്തിന്  ആശംസകളറിയിച്ച് ‘കട്ടപ്പനയിലെ  ഋത്വിക് റോഷൻ’ വിഷ്ണു ഉണ്ണിക്കൃഷ്ണൻ;  പേരിൽ അലിഞ്ഞ്  ചേർന്ന കട്ടപ്പന!
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് കട്ടപ്പന. മിക്കവർക്കും എന്റെ പേര് അറിയില്ലെങ്കിലും കട്ടപ്പനയെന്ന് എല്ലാവർക്കും അറിയാം. ‘ദേ നമ്മുടെ കട്ടപ്പന’ എന്നാണ് പലരും ഇപ്പോഴും പറയുന്നത്. അല്ലെങ്കിൽ കട്ടപ്പനയിലെ ചെക്കൻ എന്നു പറയും. മരതകം എന്ന സിനിമയുടെ ലൊക്കേഷനിൽ ഒരു എൻആർഐ ചേട്ടൻ എന്നോട് വന്നു പറഞ്ഞു; ‘ഞാൻ ഇപ്പോൾ ലീവിനു വന്നതാ. നമ്മൾ ഇപ്പോൾ അയൽക്കാരായിട്ടോ..’ ഞാൻ ഒന്നു പകച്ചു. ‘ഞാനിപ്പോൾ ഇരട്ടയാർ രണ്ടേക്കർ സ്ഥലം മേടിച്ചു;

കട്ടപ്പനയുടെ തൊട്ടടുത്താണല്ലോ ഇരട്ടയാർ’ എന്നാണ് അദ്ദേഹം പറഞ്ഞത്. സത്യത്തിൽ ഇരട്ടയാർ എവിടെയാണെന്ന് എനിക്ക് കൃത്യമായി അറിയില്ല. ഞാൻ  എറണാകുളം സ്വദേശിയാണെന്ന് അദ്ദേഹത്തിനും അറിയില്ലായിരുന്നു. ഇത്തരത്തിൽ ഞാൻ കട്ടപ്പനക്കാരനാണെന്നാണ് ഒരു വലിയ ജനവിഭാഗത്തിന്റെ ധാരണ. ഞാനത് തിരുത്താനും പോകാറില്ല. കട്ടപ്പനയോട് എനിക്ക് അത്രയ്ക്കും ആത്മബന്ധമുണ്ട്. 

കട്ടപ്പനയിലെ  ഋത്വിക് റോഷൻ സിനിമ ചെയ്യാനായി കട്ടപ്പനയിൽ 2 ആഴ്ച താമസിച്ചിരുന്നു. അനീഷേട്ടൻ, മഞ്ജു ചേച്ചി, ജിതിൻ (ഡെന്റിസ്റ്റ്) ഇവരുടെ വീടുകളിലാണ് അന്നു കഴിഞ്ഞത്. അന്ന് അവിടത്തെ നല്ലവരായ നാട്ടുകാരിൽ നിന്നു കിട്ടിയ പലതും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ കട്ടപ്പനയോട് എനിക്കുള്ള ആത്മബന്ധം വലുതാണ്.  ആദ്യമായി എനിക്ക് സമ്മാനം കിട്ടിയത് സ്കൂൾ യുവജനോത്സവ വേദികളിൽ നിന്നാണ്.

അങ്ങനെയാണ് ഫോട്ടോ ആദ്യമായി പത്രത്തിൽ വന്നതും. 2002, 2003 വർഷങ്ങളിലാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ മിമിക്രിയിൽ ഒന്നാമത് വരുന്നത്.  സ്കൂൾ കലോത്സവ വേദികളിൽനിന്നാണ് കുട്ടികൾ ഒട്ടേറെ കാര്യങ്ങൾ പഠിക്കുന്നതും തിരിച്ചറിവുകൾ നേടുന്നതും. ഞാൻ തോറ്റുപോയ കലോത്സവങ്ങളുണ്ട്. പലവട്ടം ഗ്രേഡ് കൊണ്ടു മാത്രം മടങ്ങേണ്ടി വന്ന വേദികളുമുണ്ട്. എന്നാലും അവിടന്ന് കിട്ടിയ അനുഭവമാണ് മുന്നോട്ടു നയിച്ചത്. കലോത്സവത്തിൽ പങ്കെടുക്കുന്ന കൂട്ടുകാർക്കെല്ലാം എന്റെ വിജയാശംസകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com