അണക്കെട്ട് നിർമാണത്തിന് പൊട്ടിക്കുന്ന പാറ ചീളായി തെറിക്കുന്നത് വീട്ടുമുറ്റത്തേക്ക്
Mail This Article
അടിമാലി ∙ മാങ്കുളം ചെറുകിട ജലവൈദ്യുത പദ്ധതിക്കു വേണ്ടി ഭൂമി വിട്ടുനൽകുന്നതിന് സമ്മതപത്രം നൽകിയ 3 കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി വൈകുന്നതായി ആക്ഷേപം. ഇതോടെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് ഖനനം നടത്തുന്ന പാറയുടെ ചീളുകൾ വീടുകളിലേക്ക് എത്തുന്നത് ഭയപ്പാടിനു കാരണമാകുകയാണ്. പൊട്ടയ്ക്കൽ ബൈജു, എട്ടാനി ജോസ്, നിരവത്ത് ബേബി എന്നിവരുടെ അപേക്ഷകളാണ് നടപടികളില്ലാതെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നത്. അണക്കെട്ടിനു വേണ്ടി നടക്കുന്ന പാറ ഖനനത്തിൽ സമീപത്തുള്ള വീടുകളിലേക്ക് ചീളുകൾ തെറിച്ചെത്തുന്നത് വർധിച്ചു വരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബൈജുവിന്റെ വീട്ടിലേക്ക് പാറയുടെ ചീളുകൾ തെറിച്ചെത്തിയിരുന്നു. ഇതോടെ ഏറെ ഭയപ്പാടോടെയാണ് പിഞ്ചുകുട്ടികൾ അടങ്ങുന്ന കുടുംബം വീടിനുള്ളിൽ കഴിയുന്നത്. നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പരിഹാരം നീളുകയാണ്. എന്നാൽ, പദ്ധതിക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ 93 ശതമാനത്തോളം പൂർത്തിയാക്കിയതിനു ശേഷമാണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചതെന്നും പദ്ധതി പ്രദേശത്തെ ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ തുടരുകയാണെന്നും കെഎസ്ഇബി പ്രോജക്ട് അധികൃതർ പറഞ്ഞു.