കെഎസ്ആർടിസി ബസ് ‘ചതിച്ചിട്ട് ’ 2 വർഷം
Mail This Article
വണ്ണപ്പുറം ∙ മുളപ്പുറം തൊമ്മൻകുത്ത് വഴി രാവിലെ 6.30ന് വണ്ണപ്പുറം–മൂവാറ്റുപുഴ റൂട്ടിൽ എറണാകുളം കലൂർ ഭാഗത്തേക്ക് വർഷങ്ങളായി ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഓടാതായിട്ട് 2 വർഷം കഴിഞ്ഞു. ഈ ബസിനെ ആശ്രയിച്ചാണ് ഒട്ടേറെ വിദ്യാർഥികളും യാത്രക്കാരും ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നത്. ഇപ്പോൾ ഇവർ വലിയ യാത്രാ ദുരിതത്തിലാണ്. കൂടാതെ തൊമ്മൻകുത്ത്, മുളപ്പുറം ഭാഗത്ത് നിന്നുള്ള ജനങ്ങൾക്ക് വണ്ണപ്പുറത്തിനു രാവിലെ 7.30 ന് ശേഷമാണ് മറ്റൊരു ബസ് ഉള്ളത്. തൊമ്മൻകുത്ത് നിന്ന് രാവിലെ വണ്ണപ്പുറം ഭാഗത്തേക്ക് പോകണമെങ്കിൽ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോൾ.
ഗ്രാമീണ റൂട്ടുകളിൽ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി ഇതുവരെ തയാറായിട്ടില്ല. കൂടാതെ കട്ടപ്പനയിൽ നിന്ന് ചെറുതോണി–വെൺമണി–വണ്ണപ്പുറം വഴി പുലർച്ചെ 5.30 ന് എറണാകുളത്തിന് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സർവീസ് നിർത്തിയിട്ട് വർഷം രണ്ടു കഴിഞ്ഞു. ഈ സർവീസ് മുടങ്ങിയതിനെ പറ്റി പലതവണ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എത്രയും പെട്ടെന്ന് സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ട് നാളുകളേറെയായി. അടിയന്തരമായി ഈ റൂട്ടിൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.