ഗവർണർ എത്തുന്ന 9ന് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ
Mail This Article
തൊടുപുഴ ∙ 1960ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെ 9ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ. ഇതേ കാരണത്തിൽ എൽഡിഎഫ് 9ന് രാജ്ഭവൻ മാർച്ച് നടത്തുന്നുണ്ട്. ആ ദിവസം തന്നെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് എത്തുന്നതിൽ പ്രതിഷേധിച്ചാണ് ഇടുക്കി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചത്.
ഗവർണർ ഇടുക്കിയിൽ എത്തുമ്പോൾ എൽഡിഎഫ് പ്രവർത്തകർ രാജ്ഭവൻ മാർച്ചിനു വേണ്ടി ജില്ല വിടുന്നു എന്ന് പ്രതിപക്ഷ കക്ഷികളും കർഷക സംഘടനകളും പ്രചാരണം നടത്തിയിരുന്നു. ഇതോടെ എൽഡിഎഫ് നേതൃത്വം ഹർത്താൽ പ്രഖ്യാപിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കാരുണ്യ കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്.
ഗവർണറെ തടയില്ലെന്നും പ്രതിഷേധ പ്രകടനങ്ങളുണ്ടാകുമെന്നും ഇടുക്കി ജില്ലാ എൽഡിഎഫ് കൺവീനർ കെ.കെ.ശിവരാമൻ പറഞ്ഞു. ഗവർണർക്കു നേരെ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ അറിയിച്ചു. ഹർത്താൽ ദിവസം അവശ്യസേവനങ്ങൾക്കും ശബരിമല തീർഥാടകർക്കും തടസ്സമുണ്ടാകില്ലെന്നു നേതാക്കൾ അറിയിച്ചു.
അപഹാസം, പിന്നാലെ ഹർത്താൽ
ഗവർണർ എത്തുന്ന ദിവസം ജില്ല പ്രവർത്തിക്കരുതെന്ന് കഴിഞ്ഞ ദിവസം എം.എം.മണി എംഎൽഎ പ്രസംഗിച്ചത്തിൽ ആഹ്വാനം ചെയ്തിരുന്നു. കച്ചവടക്കാരുടെ സംഘടന... മാങ്ങ.. തേങ്ങ... എന്നൊക്കെ പറഞ്ഞിട്ട് ഗവർണർക്കു സ്വീകരണം നൽകുന്നതിൽ നാണമില്ലേ എന്ന് വ്യാപാരികളുടെ സംഘടനയെ വിമർശിച്ച മണി, ഗവർണറെ സഭ്യമല്ലാത്ത പദം ഉപയോഗിച്ച് പരിഹസിക്കുകയും ചെയ്തിരുന്നു.