6 കടകൾ പുഴയിൽ വീണിട്ട് രണ്ടര വർഷം; അനക്കമില്ലാതെ പഞ്ചായത്ത്
Mail This Article
മൂന്നാർ∙ രണ്ടര വർഷം മുൻപുണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്ന വ്യാപാര സ്ഥാപനങ്ങൾ പുനർനിർമിച്ചു നൽകാൻ പഞ്ചായത്തും പുഴയുടെ സംരക്ഷണഭിത്തി കെട്ടിനൽകാൻ ജലസേചന വകുപ്പും നടപടി സ്വീകരിക്കുന്നില്ല. സംരക്ഷണഭിത്തി നിർമിക്കാത്തതുമൂലം സമീപത്തുള്ള 20 സ്ഥാപനങ്ങളും മൂന്നാർ -ഉടുമൽപേട്ട അന്തർ സംസ്ഥാന പാതയും അപകടത്തിലാണ്. സ്ഥാപനങ്ങൾ നശിച്ചതിനെ തുടർന്ന് രണ്ടര വർഷമായി ഉപജീവനമാർഗമില്ലാതെ ദുരിതത്തിൽ കഴിയുകയാണ് 6 വ്യാപാരികൾ.
2021 ഓഗസ്റ്റ് 28ന് രാത്രിയിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് പുഴയുടെ സംരക്ഷണഭിത്തി തകർന്ന് ടൗണിൽ മരയ്ക്കാർ പമ്പിന് സമീപത്തുള്ള 6 വ്യാപാര സ്ഥാപനങ്ങൾ പുഴയിൽ പതിച്ചത്. സംരക്ഷണഭിത്തി തകർന്നതോടെ സമീപത്തുള്ള മറ്റു വ്യാപാര സ്ഥാപനങ്ങളും പഞ്ചായത്ത് ശുചിമുറി കെട്ടിടങ്ങളും റോഡും അപകടാവസ്ഥയിലായി. പ്രധാന പാതയുടെ ഒരു ഭാഗം വിണ്ടുകീറിയ നിലയിലാണ്. കെട്ടിടങ്ങൾക്കും വിള്ളൽ ഉണ്ടായിട്ടുണ്ട്.
ഓരോ മഴക്കാലത്തും മണ്ണ് ഇരുന്ന് വിള്ളലിന്റെ വ്യാപ്തി വർധിക്കുകയാണ്. ശക്തമായ മഴയോ വെള്ളപ്പൊക്കമോ ഉണ്ടായാൽ സമീപത്തുള്ള എല്ലാ കെട്ടിടങ്ങളും പുഴയിൽ പതിക്കുന്ന സ്ഥിതിയാണ്. വ്യാപാരികളുടെ പരാതികളെ തുടർന്ന് വൻകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ഒന്നര വർഷം മുൻപ് സ്ഥലത്ത് പരിശോധന നടത്തി സംരക്ഷണ ഭിത്തികെട്ടുന്നതിനായി 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിനു സമർപ്പിച്ചിരുന്നു. എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും സംരക്ഷണഭിത്തി നിർമാണം ആരംഭിച്ചില്ല.