ഇടുക്കി അണക്കെട്ടിൽ സോണാർ പരീക്ഷണ യാനത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ
Mail This Article
കുളമാവ് ∙ ഇടുക്കി അണക്കെട്ടിനുള്ളിൽ സോണാർ പരീക്ഷണ യാനത്തിന്റെ നിർമാണ ജോലികൾ അന്തിമഘട്ടത്തിൽ എത്തി. അടുത്ത മാസം പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ നാവിക സേനയ്ക്കു വേണ്ടി രാജ്യത്ത് ആദ്യമായാണ് അത്യാധുനിക സോണാർ പരീക്ഷണയാനം നിർമിക്കുന്നത്. ഇടുക്കി അണക്കെട്ടിൽ കുളമാവ് ഡാമിനു സമീപം നേവൽ ഫിസിക്കൽ ഓഷ്യനോഗ്രാഫിക് ലബോറട്ടിയുടെ (എൻപിഒഎൽ) ക്യാംപ് ഓഫിസിന് സമീപമാണ് യാനത്തിന്റെ നിർമാണം നടക്കുന്നത്.
വിവിധ ഭാഗങ്ങൾ നിർമിച്ച് കുളമാവിൽ എത്തിച്ച ശേഷം ഇവിടെ വച്ച് സംയോജിപ്പിക്കുകയായിരുന്നു. വെള്ളത്തിനടിയിൽ നൂറു മീറ്റർ ആഴത്തിൽ വരെ താഴ്ത്താൻ കഴിയുന്ന പ്ലാറ്റ്ഫോമാണ് പരീക്ഷണ കപ്പലിലെ പ്രധാന സജ്ജീകരണം. ഈ പ്ലാറ്റ്ഫോമിന് 40 മീറ്റർ നീളവും 22 മീറ്റർ വീതിയുമുണ്ട്. എൽ ആൻഡ് ടി ഷിപ് ബിൽഡിങ് കമ്പനിയാണ് നിർമാണ സഹായി. സമീർ അബ്ദുൽ അസീസാണ് പ്രോജക്ട് ഡയറക്ടർ. ഇന്ത്യൻ റജിസ്റ്റർ ഓഫ് ഷിപ്പിങ്ങിന്റെ നിയമങ്ങളും കേരള ഇൻലാൻഡ് വെസൽ മാനദണ്ഡങ്ങളും പാലിച്ചാണ് നിർമാണം.
എന്താണ് സോണാർ?
ശത്രുക്കളുടെ അന്തർവാഹിനികൾ, ശത്രുക്കളുടെ നീക്കങ്ങൾ, കടലിനടിയിലെ തടസ്സങ്ങൾ എന്നിവ മനസ്സിലാക്കുന്നതിനായുള്ള സംവിധാനമാണ് സോണാർ. അണക്കെട്ടിലിറക്കി ഗവേഷണം നടത്താനാവുന്ന ചെറിയ അന്തർവാഹിനിക്ക് സമാനമായ സംവിധാനമാണിത്. നാവിക സേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ, ഹെലികോപ്റ്ററുകൾ എന്നിവയിൽ ഉപയോഗിക്കാനുള്ള പുതിയ സോണാർ സംവിധാനത്തിന്റെ ഗവേഷണങ്ങൾക്ക് വേണ്ടിയാണ് പരീക്ഷണയാനം.