ADVERTISEMENT

കുമളി ∙ സംഗീതസംവിധായകൻ ഇളയരാജയുടെ മകൾക്ക് ലോവർ ക്യാംപിലെ ഫാംഹൗസിൽ അമ്മയ്ക്കും മുത്തശ്ശിക്കുമിടയിൽ അന്ത്യവിശ്രമം. ഇളയരാജയുടെ മകളും പിന്നണിഗായികയുമായ ഭവതാരിണിക്കാണ് (47) കേരള-തമിഴ്നാട് അതിർത്തിയായ ലോവർ ക്യാംപിൽ അന്ത്യവിശ്രമം ഒരുക്കിയത്. ഭവതാരിണിയെ അമ്മ ജീവയുടെയും മുത്തശ്ശി ചിന്നത്തായുടെയും കല്ലറകൾക്കു നടുവിലായിരുന്നു സംസ്കരിച്ചത്. സമുദായാചാരപ്രകാരം നടന്ന ചടങ്ങുകളിൽ ഇളയരാജ, മക്കളായ കാർത്തിക് രാജ, യുവാൻ ശങ്കർ രാജ എന്നിവരും ബന്ധുക്കളും സിനിമ രംഗത്തെ പ്രമുഖരും എത്തിയിരുന്നു.

ചെന്നൈയിൽ നിന്ന് ഭൗതികശരീരം ഇന്നലെ ഉച്ചയോടെ ലോവർ ക്യാംപിലുള്ള ഇളയരാജയുടെ ഫാം ഹൗസിൽ എത്തിച്ചു. സംവിധായകൻ ഭാരതിരാജ വിതുമ്പലോടെ യാത്രാമൊഴി ചൊല്ലി. ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരന്റെ മക്കളായ പ്രേംജി, വെങ്കട്ട് പ്രഭു, തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. 

ഭവതാരിണി അർബുദ ബാധിതയായി ശ്രീലങ്കയിൽ ആയുർവേദ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇളയരാജ തേനി ജില്ലയിലെ ഉത്തമപാളയത്തിനടുത്തുള്ള പണ്ണെപുരം സ്വദേശിയാണ്. തന്റെ ബാല്യകാലം ചെലവഴിച്ച ഗൂഡല്ലൂർ മേഖലയിലെ ലോവർ ക്യാംപിൽ വാങ്ങിയ സ്ഥലത്താണ് അമ്മ ചിന്നത്തായിയെ സംസ്കരിച്ചത്.

പിന്നീട് 2011ൽ ഭാര്യ ജീവയുടെ സംസ്കാരവും ഇതേ സ്ഥലത്തായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളം വൈഗയിലേക്ക് ഒഴുകുന്ന കനാലിന്റെ സമീപത്താണ് ഈ സ്ഥലം. എല്ലാ വർഷവും ദീപാവലി നാളിൽ ഇളയരാജ ഇവിടെ എത്താറുണ്ട്. തന്റെ അന്ത്യവിശ്രമം അമ്മയുടെ കല്ലറയ്ക്ക് അടുത്തായിരിക്കണമെന്ന് ഭവതാരിണി ആഗ്രഹിച്ചിരുന്നു. ഇതു പ്രകാരമാണ് സംസ്കാരം ഇവിടെ നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com