ഇടുക്കിയിൽ ജനുവരിയിൽ പെയ്തത് പത്തിരട്ടി മഴ
Mail This Article
തൊടുപുഴ ∙ ജനുവരിയിൽ ജില്ലയിൽ ലഭിച്ചത് റെക്കോർഡ് മഴ. സാധാരണ 9.5 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 93.1 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് എറണാകുളം കഴിഞ്ഞാൽ ഏറ്റവുമധികം മഴ കിട്ടിയത് ഇടുക്കിയിലാണ്. ജനുവരി ആദ്യവാരമാണ് അപ്രതീക്ഷിതമായി മികച്ച മഴ ലഭിച്ചത്. അതിനുശേഷം ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് മഴ പെയ്തത്. കുമളി ഉൾപ്പെടെ ചിലയിടങ്ങളിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കു ശേഷം ശക്തമായ മഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിൽ ജില്ലയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ജനുവരിയിൽ സംസ്ഥാനത്താകെ ശരാശരി ലഭിച്ചത് 58.8 മില്ലിമീറ്റർ മഴയാണ്. സാധാരണ 7.4 മില്ലിമീറ്റർ മഴ ലഭിക്കാറുള്ള സ്ഥാനത്താണിത്. കൊല്ലത്ത് മാത്രമാണ് മഴ കുറഞ്ഞത്. ഇവിടെ പ്രതീക്ഷിച്ചതിലും 20 % മഴ കുറഞ്ഞു. സംസ്ഥാനത്ത് പൊതുവേ മഴ കുറഞ്ഞ വർഷമായിരുന്നു 2023. ജില്ലയിൽ കഴിഞ്ഞവർഷം വേനൽമഴയിൽ 27% കുറവ് രേഖപ്പെടുത്തിയപ്പോൾ കാലവർഷത്തിൽ 54 % മഴക്കുറവാണ് ഉണ്ടായത്.
അതേസമയം, ഒക്ടോബർ – ഡിസംബർ തുലാമഴക്കാലത്ത് 18 % അധികമഴ ലഭിച്ചു. എന്നാൽ, ഇതിനുശേഷം സംസ്ഥാന വ്യാപകമായി അസാധാരണമായ മഴയാണു ലഭിച്ചത്. നേരത്തേ 2020ൽ ആണ് ജനുവരിയിൽ സമാനമായി മഴ ലഭിച്ചത്. മഴ പിന്മാറിയതോടെ, ജില്ലയിൽ ഇപ്പോൾ പകൽ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. പല പ്രദേശങ്ങളിലും ഇതിനോടകം ജലക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി.