കാട്ടാന ശല്യം: കുട്ടികൾ എത്തുന്നില്ല ഇടമലക്കുടിയിലെ സ്കൂൾ, ഹോസ്റ്റൽ പ്രവർത്തനം നിലച്ചു
![hostel ഇടമലക്കുടിയിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ വാതിലുകളും ജനാലകളും കാട്ടാനകൾ തകർത്ത നിലയിൽ (ഫയൽ ചിത്രം)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
മൂന്നാർ ∙ കാട്ടാന ശല്യം മൂലം കുട്ടികൾ എത്താത്തതുമൂലം ഇടമലക്കുടിയിലെ സ്കൂൾ, ഹോസ്റ്റലുകൾ എന്നിവയുടെ പ്രവർത്തനം നിലച്ചു. കഴിഞ്ഞ ജനുവരി 14 ന് രാത്രിയിലാണ് കാട്ടാനകൾ സൊസൈറ്റിക്കുടിയിലെ ട്രൈബൽ സ്കൂളിനോട് ചേർന്നു പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടം ആക്രമിച്ച് കേടുപാടുകൾ വരുത്തിയത്. പൊങ്കൽ അവധിയെ തുടർന്ന് കുട്ടികൾ വീടുകളിൽ പോയിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.രണ്ടു ഹോസ്റ്റലുകളിലായി 12 ആൺകുട്ടികളും 10 പെൺകുട്ടികളുമായിരുന്നു താമസിച്ചിരുന്നത്.
പഞ്ചായത്താസ്ഥാനമായ സൊസൈറ്റിക്കുടിയിൽ പ്രവർത്തിക്കുന്ന പട്ടികവർഗ സ്കൂളിൽ 71 കുട്ടികളാണ് പഠിച്ചിരുന്നത്. ഒരു മാസത്തിനിടയിൽ രണ്ടു തവണ കാട്ടാനകൾ സൊസൈറ്റിക്കുടിയിലെ പഞ്ചായത്ത് ഓഫിസ് കെട്ടിടവും ഒരു തവണ ഹോസ്റ്റലും തകർത്തു.കൂടാതെ ഒരു മാസമായി വിവിധ സെറ്റിൽമെന്റുകളിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. കാട്ടാന ശല്യം രൂക്ഷമായതോടെ കഴിഞ്ഞ ഒരു മാസമായി ഭൂരിഭാഗം കുട്ടികളും സ്കൂളിൽ എത്തുന്നില്ല. നിലവിൽ 10 ൽ താഴെ കുട്ടികളാണ് ക്ലാസിൽ വരുന്നത്. അടിക്കടി ക്ലാസുകൾ നഷ്ടപ്പെടുന്നത് മൂലം ടിസി വാങ്ങി കുട്ടികളെ മറ്റ് സ്കൂളുകളിൽ ചേർക്കുന്നതിനുള്ള തയാറെടുപ്പിലാണ് രക്ഷിതാക്കൾ.