ഇവിടെ എന്നാണിനി ഒരു കുഞ്ഞിക്കരച്ചിൽ കേൾക്കുന്നത്?
Mail This Article
മൂന്നാർ∙ 14 വർഷം മുൻപ് ദേവികുളം ജനകീയ ആരോഗ്യ കേന്ദ്രത്തിനു സമീപം നിർമിച്ച ഗൈനക്കോളജി വിഭാഗം കെട്ടിടം പ്രവർത്തനമാരംഭിക്കാതെ നശിക്കുന്നു. ആരോഗ്യ കേന്ദ്രത്തിനു സമീപത്തായി 2010ൽ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് 60 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച് ഉദ്ഘാടനം നടത്തിയ കെട്ടിടമാണ് ഡോക്ടർമാരെ നിയമിക്കാത്തതുമൂലം 14 വർഷമായി ഉപയോഗശൂന്യമായി കിടക്കുന്നത്. രണ്ടു നിലകളിലായി നിർമിച്ച കെട്ടിടത്തിൽ 16 കിടക്കകളുള്ള വാർഡും ഓപ്പറേഷൻ തിയറ്ററും ഒരുക്കിയിരുന്നു. എന്നാൽ ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള തസ്തികകളിൽ ഡോക്ടർമാരെ നിയമിക്കാതെ വന്നതോടെയാണ് പ്രവർത്തനമാരംഭിക്കാൻ കഴിയാതെ വന്നത്.
പിന്നാക്ക മേഖലകൾ ഉൾപ്പെടുന്ന ദേവികുളം ബ്ലോക്കിന് കീഴിലുള്ള മറയൂർ, വട്ടവട, കാന്തല്ലൂർ, മൂന്നാർ, ദേവികുളം പഞ്ചായത്തുകളിലെ ആദിവാസികൾ ഉൾപ്പെടെയുള്ള ഗർഭിണികളുടെ ചികിത്സയും അനുബന്ധ ശുശ്രൂഷകളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൈനക്കോളജി വിഭാഗം ആരംഭിക്കുന്നതിനായി കെട്ടിടം നിർമിച്ചത്.
ഗൈനക്കോളജി വിഭാഗം പ്രവർത്തനമാരംഭിക്കാത്തതുമൂലം മേഖലയിലെ ഗർഭിണികൾ നിലവിൽ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് വിവിധ ആശുപത്രികളിലെത്തുന്നത്. കോവിഡ് കാലത്ത് പ്രതിരോധ കുത്തിവയ്പ് നടത്തുന്നതിനായി ഈ കെട്ടിടം തുറന്നിരുന്നു. വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന കെട്ടിടത്തിന്റെ പല ഭാഗങ്ങളും നശിച്ച നിലയിലാണിപ്പോൾ.