കട്ടിലും മെത്തയുമൊക്കെയുണ്ട്; ഡോക്ടർമാർ മാത്രമില്ല
![idukki-marayoor-phc മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കാത്തിരിക്കുന്നവർ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
മറയൂർ∙ മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആധുനിക സംവിധാനങ്ങളും സാമഗ്രികളും ഉള്ളപ്പോഴും കിടത്തിച്ചികിത്സയ്ക്കാവശ്യമായ ജീവനക്കാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു. മറയൂർ കാന്തല്ലൂർ തോട്ടം മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയം മറയൂർ സിഎച്ച്‌സിയാണ്. മലയോര മേഖലയും മുപ്പത്തിയാറോളം ആദിവാസി കുടികളിലെ ജനങ്ങൾക്കും നിസ്സാരമായ അസുഖത്തിനുള്ള ചികിത്സയ്ക്കു പോലും അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലോ 70 കിലോമീറ്റർ അകലെയുള്ള അടിമാലി താലൂക്ക് ആശുപത്രിയിലോ പോകേണ്ട അവസ്ഥയാണ്.
നിലവിൽ 4 ഡോക്ടർമാർ ആവശ്യമുള്ള സാഹചര്യത്തിൽ ഒറ്റ ഡോക്ടർ മാത്രമാണ് മറയൂർ സിഎച്ച്സിയിലുള്ളത്. കൂടാതെ സ്റ്റാഫ് നേഴ്സ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവുമുണ്ട്. ആവശ്യമായ ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തത് രോഗികളെ വലയ്ക്കുകയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന മറയൂർ ആശുപത്രിയെ 2014 ൽ സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയർത്തിയെങ്കിലും കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന നാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യം ഇതുവരെ നടപ്പായിട്ടില്ല.
കിടത്തിച്ചികിത്സാ വിഭാഗം ആരംഭിക്കുന്നതിനായി 2015ൽ കെട്ടിടനിർമാണം പൂർത്തിയാക്കി രോഗികളെ കിടത്തിച്ചികിത്സിക്കാനായി കട്ടിലും മെത്തയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയെങ്കിലും ഇതിലേക്കാവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാത്തതാണ് കിടത്തിച്ചികിൽസാ വിഭാഗം നിശ്ചലമാകാൻ കാരണം. പ്രസവ വാർഡിന്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രാഥമിക ചികിത്സ നൽകാൻ പോലും ഡോക്ടർമാരോ ജീവനക്കാരോ ഇല്ല.