ADVERTISEMENT

തൊടുപുഴ∙ സ്വാതന്ത്ര്യ സുവർണ ജൂബിലി സ്മാരകമായി 1997ൽ പ്രഖ്യാപിച്ച മൂവാറ്റുപുഴ - തേനി അന്തർസംസ്ഥാന പാതയുടെ (കോട്ട റോഡ്) ഇടുക്കി ജില്ലയിലൂടെ കടന്നുപോകുന്ന ഭാഗത്തെ പണി എങ്ങുമെത്താതെ അനന്തമായി നീളുന്നു. ഗസറ്റ് വിജ്ഞാപനം വഴി അന്തർ സംസ്ഥാന പാതയായി ഉത്തരവിറക്കി 24 വർഷം കഴിഞ്ഞിട്ടും റോഡ് യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ പാത കടന്നുപോകുന്ന ഭാഗത്തുള്ള നാട്ടുകാരുടെ വികസന പ്രതീക്ഷകളും ഇല്ലാതായി.

2000 ഓഗസ്റ്റ് 7ന് റോഡ് നിർമാണത്തിനു തുടക്കംകുറിച്ച് അന്നത്തെ പൊതുമരാമത്ത് മന്ത്രി ആയിരുന്ന പി.ജെ.ജോസഫ് കല്ലൂർക്കാട് സ്ഥാപിച്ച ശില ഇപ്പോഴും നോക്കുകുത്തിയായി നിൽക്കുന്നുണ്ട്. മൂവാറ്റുപുഴ, രണ്ടാർ, ആയവന, കല്ലൂർക്കാട്, തഴുവംകുന്ന്, പെരുമാങ്കണ്ടം, ഈസ്റ്റ് കലൂർ, വാഴക്കാല, കോടിക്കുളം, കരിമണ്ണൂർ കോട്ടക്കവല, ഉടുമ്പന്നൂർ കോട്ടക്കവല, പരിയാരം, ചീനിക്കുഴി, പെരിങ്ങാശ്ശേരി, ഉപ്പുകുന്ന് വഴി പാറമടയിൽ എത്തി അവിടെ നിന്ന് തൊടുപുഴ പുളിയൻമല റോഡിൽ പ്രവേശിച്ച് കട്ടപ്പന, നെടുങ്കണ്ടം കമ്പംമെട്ട് വഴി തേനിക്കു പോകുന്നതാണ് പാത.

ഇതിൽ എറണാകുളം ജില്ലയിൽ 15 കിലോ മീറ്ററും ഇടുക്കി ജില്ലയിൽ 140 കിലോ മീറ്ററും തമിഴ്‌നാട്ടിൽ 30 കിലോമീറ്ററും ഉൾപ്പെടെ 185 കിലോമീറ്ററാണ് ആകെ ദൂരം. ഇതിനിടെ ഈ പാത ഉടുമ്പന്നൂർ പഞ്ചായത്തിലെ കോട്ടക്കവല പരിയാരം ഭാഗത്തുനിന്നു തിരിഞ്ഞ് വേളൂർ കൈതപ്പാറ മണിയാറൻകുടി വഴി ചെറുതോണിയിൽ എത്തുന്ന വിധം ആയിരിക്കണമെന്ന വാദവും ഉയർന്നിട്ടുണ്ട്.

അതേസമയം എറണാകുളം ജില്ലയിലെ പണി പൂർണമായും തീർന്നു. പഴയ വടക്കുംകൂർ രാജാക്കൻമാരുടെ കോട്ട നില നിന്നിരുന്ന ഭാഗത്തു കൂടിയാണ് റോഡ് കടന്നു പോകുന്നത്. ഇനിയും മൺ പണികൾ പോലും തുടങ്ങാൻ കഴിയാത്ത 1.85 കിലോമീറ്റർ ദൂരം അളന്ന് വേർതിരിക്കാൻ സർവേ ഡയറക്ടർ തൊടുപുഴ എൽഎ തഹസിൽദാർക്ക് നിർദേശം നൽകിയിട്ട് 6 മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഇല്ലെന്ന ആക്ഷേപവുമുണ്ട്‌. ഇത് റോഡു പണിക്ക് വലിയ തടസ്സമാണ്.

എന്നാൽ 1.85 കിലോ മീറ്റർ ഭാഗത്ത് സ്ഥലം ഏറ്റെടുക്കേണ്ടതായി ഉണ്ടെന്നും അത് കണ്ടെത്തി നടപടികൾ നടന്നു വരികയാണെന്നും സർവേ വിഭാഗം പറയുന്നത്. സർവേ വിഭാഗത്തിൽ ജീവനക്കാരുടെ കുറവുള്ളതിനാലാണ് സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കാൻ കഴിയാത്തതെന്നുമാണ് ഇവർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com