നാടിനു ദാഹിക്കുന്നു; വെള്ളം പാഴായിട്ടും അനങ്ങാതെ അധികൃതർ
Mail This Article
വെങ്ങല്ലൂർ∙ നാട് വരൾച്ചയിലേക്കു നീങ്ങുമ്പോഴും പൊട്ടിയൊഴുകുന്ന ശുദ്ധജല പൈപ്പ് നന്നാക്കാൻ തയാറാകാതെ അധികൃതർ. തൊടുപുഴ നഗരസഭ 3–ാം വാർഡിൽ ഉൾപ്പെടുന്ന ഷാപ്പുംപടി– കലൂർ ചർച്ച് റോഡിന്റെ ഭാഗമായ വേങ്ങത്താനം ഭാഗത്താണ് ഒരു മാസത്തോളമായി വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയൊഴുകുന്നത്. ഇക്കാര്യം നാട്ടുകാർ പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ല.
ദിവസംതോറും ആയിരക്കണക്കിന് ലീറ്റർ ജലം പാഴാകുന്നത് ഇപ്പോഴും തുടരുകയാണ്. 250ലേറെ കുടുംബങ്ങൾ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന ജലവിതരണ സംവിധാനമാണ് തകരാറിലായത്. ഈ പ്രദേശത്ത് ഇടയ്ക്കിടെ പൈപ്പ് പൊട്ടുന്നത് പതിവായിരിക്കുകയാണെന്ന് സ്ഥലവാസികൾ പറയുന്നു. മുൻപും പൈപ്പ് പൊട്ടൽ ഉണ്ടായിട്ടുണ്ട്. അന്നും ആഴ്ചകൾക്കു ശേഷമാണ് അധികൃതരെത്തി നന്നാക്കിയത്. ശുദ്ധജല വിതരണം പോലെ അവശ്യ സംവിധാനങ്ങളിൽ ഉണ്ടാകുന്ന തകരാറുകൾ കാലതാമസം കൂടാതെ പരിഹരിക്കുന്നതിന് അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.