വന്യമൃഗ ഭീഷണി രൂക്ഷമായപ്പോൾ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ വനം വകുപ്പ്
![idukki-vandipperiyar-wild-animal-disturbance idukki-vandipperiyar-wild-animal-disturbance](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
മൂന്നാർ ∙ വന്യമൃഗ ഭീഷണി രൂക്ഷമായ മൂന്നാർ വനം വകുപ്പിനു കീഴിലുള്ള താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ ഡിഎഫ്ഒ ഉത്തരവിറക്കി.മൂന്നാർ വനം ഡിവിഷനു കീഴിലുള്ള മൂന്നാർ, ദേവികുളം, നേര്യമംഗലം, അടിമാലി റേഞ്ചുകളിലെ താൽക്കാലിക ജീവനക്കാരെയാണ് ഏപ്രിൽ ഒന്നിന് മുൻപ് പിരിച്ചുവിടാൻ മൂന്നാർ ഡിഎഫ്ഒ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.ആർആർടി, താൽക്കാലിക ഡ്രൈവർമാർ, സെൻട്രൽ നഴ്സറി, ഐബി എന്നിവിടങ്ങളിലെ ജോലിക്കാരെ മാത്രം നിലനിർത്തി ബാക്കിയുളള77 പേരെ പിരിച്ചുവിടാനാണ് ഉത്തരവ്.
വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന ആന വാച്ചർമാർ ഉൾപ്പെടെയുള്ളവരെ പിരിച്ചുവിടാനുള്ള ഉത്തരവ് മേഖലയിലെ ജനങ്ങൾക്ക് കടുത്ത ഭീഷണിയായി. ആന വാച്ചർമാരുടെ സേവനം കൊണ്ട് വർഷങ്ങളായി മേഖലയിൽ ജനങ്ങളുടെ സ്വത്തിനും ജീവനും ഏറെ സുരക്ഷിതത്വം ലഭിച്ചിരുന്നു. കടുവ, പുലി, ആന, കാട്ടുപോത്ത് തുടങ്ങിയവയുടെ ശല്യം ഏറ്റവും രൂക്ഷമായ മൂന്നാർ, ദേവികുളം റേഞ്ചിൽ മാത്രം 63 ദിവസ വേതനക്കാരെയാണ് പിരിച്ചുവിടുന്നത്.
15 വർഷത്തിലധികമായി ജോലി ചെയ്യുന്നവരും പ്രദേശത്തെയും, വന്യ മൃഗങ്ങളുടെ സ്വഭാവവും സാന്നിധ്യവും കൃത്യമായി അറിയാവുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ഏത് അടിയന്തിര ഘട്ടത്തിലും ജോലി ചെയ്യാൻ തയാറാകുന്നവരാണിവർ.987 രൂപയാണ് ഇവരുടെ ദിവസവരുമാനം.30 ദിവസം ജോലി ചെയ്താൽ മാത്രമേ 20 ദിവസത്തെ ശമ്പളം ലഭിക്കുകയുള്ളൂ. ഈ ശമ്പളം കൊണ്ട് ഉപജീവനം നടത്തി വന്നിരുന്നവരെയാണ് വകുപ്പിലെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പിരിച്ചുവിടാൻ ഉത്തരവിറങ്ങിയിരിക്കുന്നത്.