ADVERTISEMENT

പീരുമേട് ∙ എക്സൈസ് , പൊലീസ് സംഘങ്ങൾ ലഹരി വിരുദ്ധ ബോധവൽകരണ പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ പീരുമേട്ടിലെ ചെറു ഗ്രാമങ്ങളിൽ പോലും കഞ്ചാവും എംഡിഎംഎ യും സുലഭം. ഏതു അളവിലും രാപകൽ വ്യത്യാസമില്ലാതെ  കഞ്ചാവ് ലഭിക്കുമെന്ന അവസ്ഥയിലാണ് തോട്ടം മേഖല. അതിർത്തി കടന്നെത്തുന്ന കഞ്ചാവ് വാങ്ങി ചില്ലറ വിൽപന നടത്തുന്ന ഇടനിലക്കാരുടെ കണ്ണികളും വിപുലം.  25 വയസ്സിനു താഴെയുളള യുവാക്കളുടെയും വിദ്യാർഥികളുടെയും സംഘമാണ് സജീവം.

മെച്ചപ്പെട്ട വരുമാനവും, ഉപയോഗിക്കാൻ ലഹരി പദാർത്ഥങ്ങളും കിട്ടുമെന്ന ഓഫറാണ് യുവാക്കൾ ഇവയുടെ വിൽപനക്കാരായി  മാറുന്നതിനുകാരണം . പ്രദേശികമായി അന്വേഷണം നടത്തിയാൽ കഞ്ചാവ് വിൽപനക്കാരുടെ പട്ടിക ലഭിക്കുമെന്നിരിക്കെ നിയമപാലകർ ഇതിനു മിനക്കെടുന്നില്ല. തങ്ങൾക്ക് മറ്റു ഒട്ടേറെ ജോലികൾ ഉണ്ടെന്നും സമയക്കുറവാണ് ലഹരി വിൽപനക്കാരെ അമർച്ച ചെയ്യാൻ കഴിയാത്തതെന്നും പൊലീസ് വിശദീകരിക്കുമ്പോൾ ഇതു എക്സൈസിനെതിരെയുള്ള ഒളിയമ്പായി മാറുന്നു. 

സർക്കാർ മദ്യ ശാലകളിൽ നിന്നു വാങ്ങി കൊണ്ടു പോകുന്ന കുപ്പികളുടെ എണ്ണത്തിലെ വർധന കണ്ടെത്തി കേസെടുക്കുന്നതാണ് എക്സൈസിന്റെ പ്രധാന ജോലിയെന്ന ആക്ഷേപവും ശക്തം.ഇതിനിടെ കഴിഞ്ഞ ദിവസം പരുന്തുംപാറയിൽ ഒരു യുവാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ലഹരി ഉപയോഗിച്ചു എത്തിയ  സംഘങ്ങളുടെ വിക്രിയകൾ അതിരുവിട്ടത് സംഘർഷത്തിനിടയാക്കി. ഒടുവിൽ ഇവരെ പിരിച്ചു വിടാൻ പൊലീസും പൊതുപ്രവർത്തകരും രംഗത്തെത്തേണ്ടിവന്നു.

പരിശോധന മറികടന്ന്
തമിഴ്നാട്ടിൽ നിന്നു കഞ്ചാവും ബെംഗളൂരുവിൽ നിന്നു എംഡിഎംഎയും കൂടുതലായി എത്തുന്നത് അതിർത്തി ചെക്ക് പോസ്റ്റുകൾ കടന്ന്. ദിവസത്തിലെ 24 മണിക്കൂറും പരിശോധന നടക്കുന്നതിനിടയിലൂടെ  വളരെ സമർഥമായാണ് ലഹരി വസ്തുക്കൾ എത്തിക്കുന്നത്. കുമളി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ കിലോക്കണക്കിനു കഞ്ചാവ് വാങ്ങി സംഭരിക്കുന്ന വിൽപനക്കാർ ഉണ്ടെന്നാണ് നിയമപാലകരുടെ  നിഗമനം. ഇവിടെ നിന്നാണ് പാമ്പനാർ, പീരുമേട്,

കുട്ടിക്കാനം, ഏലപ്പാറ, വാഗമൺ , ഉപ്പുതറ എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചു നൽകുന്നത്. അതിഥി തൊഴിലാളികൾ, സ്കൂൾ - കോളജ് വിദ്യാർഥികൾ എന്നിവരുടെ ഇടയിൽ ലഹരി വസ്തുക്കൾ വിതരണത്തിനായി പ്രത്യേകം ഇടനിലക്കാരുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളിൽ നിന്നു ലഹരിയുടെ ആവശ്യക്കാരെതേടി കണ്ടു പിടിക്കുന്നതിനും ഏജന്റുമാരെ നിയമിച്ചിട്ടുണ്ട്. ഇവർ ഫോൺ വിളിക്കുന്നതസരിച്ച് ബൈക്കിൽ എത്തി സാധനം കൈമാറി പോകുന്നതാണ് രീതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com