കാണാതായ അതിജീവിതയെ കണ്ടെത്തി
Mail This Article
തൊടുപുഴ ∙ അടിമാലിയിലെ ഷെൽറ്റർ ഹോമിൽനിന്ന് തൊടുപുഴയിലെ നിർഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോകവേ കാണാതായ അതിജീവിതയായ പെൺകുട്ടിയെ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ മൂവാറ്റുപുഴ നഗരത്തിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. പീഡിപ്പിക്കപ്പെട്ടതിനെത്തുടർന്ന് അടിമാലി ഷെൽറ്റർ ഹോമിൽ കഴിഞ്ഞിരുന്ന പതിനഞ്ചുകാരിയെ ശനിയാഴ്ച പകൽ തൊടുപുഴ നഗരത്തിൽനിന്നാണ് കാണാതായത്. ഹൈറേഞ്ചിലെ സ്കൂളിൽ എസ്എസ്എൽസി മോഡൽ പരീക്ഷയെഴുതിയ ശേഷം തൊടുപുഴയിലെ നിർഭയ സെന്ററിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇതിനായി ഷെൽറ്റർ ഹോമിലെ ജീവനക്കാരിക്കൊപ്പം ബസിൽ തൊടുപുഴയിൽ എത്തിയപ്പോഴാണു സംഭവം. സ്റ്റാൻഡിലെത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്ന് ജീവനക്കാരി തിരിച്ചറിഞ്ഞത്. ഉടൻ തൊടുപുഴ പൊലീസിനെ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തൊടുപുഴ പൊലീസ് കുട്ടിയെ അന്വേഷിച്ചുവരികയായിരുന്നു. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച കാണാതായ പെൺകുട്ടി രണ്ട് രാത്രി എവിടെയായിരുന്നുവെന്നതിനു പൊലീസ് കൃത്യമായ ഉത്തരം നൽകിയിട്ടില്ല. പെൺകുട്ടിക്ക് ആരുടെയെങ്കിലും സഹായം കിട്ടിയിരുന്നോയെന്നു കൗൺസലിങ്ങിന് ശേഷമേ പറയാൻ കഴിയൂവെന്ന് തൊടുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ് പറഞ്ഞു.