ആമപ്പാറ ഇക്കോ ടൂറിസം പദ്ധതി: തുറന്നാൽ സഞ്ചാരികൾക്ക് കയറിയിരിക്കാമായിരുന്നു
Mail This Article
നെടുങ്കണ്ടം∙ ആമപ്പാറ ഇക്കോ ടൂറിസം പദ്ധതി പൂർത്തിയായിട്ടും ഉദ്ഘാടന തീയതി പ്രഖ്യാപിക്കാതെ നീളുന്നു. ടിക്കറ്റ് കൗണ്ടർ, സുരക്ഷാ വേലി, വാച്ച് ടവർ, നടപ്പാതകൾ, ലൈറ്റുകൾ, ഇലക്ട്രിക്കൽ, പ്ലമിങ് ജോലികൾ, സഞ്ചാരികൾക്ക് കാഴ്ചകണ്ടു വിശ്രമിക്കാനുള്ള ബെഞ്ചുകൾ, ശുചിമുറി ബ്ലോക്ക് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ചത്. പദ്ധതി പൂർത്തിയായിട്ടും ഉദ്ഘാടനം തീയതി തീരുമാനിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ഉദ്ഘാടനം ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നെങ്കിലും ഉദ്ഘാടനം ഇനിയും മാസങ്ങൾ നീളുമെന്ന് വിനോദ സഞ്ചാരവകുപ്പ് അധികൃതർ പറഞ്ഞു. ദൂരക്കാഴ്ചയിൽ ആമയുടെ രൂപത്തോടു സാദൃശ്യമുള്ള ആമപ്പാറയിൽ നിന്ന് രാമക്കൽമേട്ടിലെ കുറവൻ–കുറത്തി ശിൽപം,
മലമുഴക്കി വേഴാമ്പൽ വാച്ച് ടവർ, താഴ്‌വരയിലെ തമിഴ്നാടിന്റെ ഗ്രാമഭംഗി എന്നിവ ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്. തൃശൂർ ആസ്ഥാനമായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡാണ് (സിൽക്ക്) നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. വിനോദസഞ്ചാര വകുപ്പിൽനിന്ന് ആകെ 3.21 കോടി രൂപ ചെലവഴിച്ച് 2 ഘട്ടങ്ങളിലായിട്ടായിരുന്നു നിർമാണം.