എന്തൊരു പോക്കാണിത്!; റോഡിലൂടെ ടിപ്പർ, ടോറസ് ലോറികളുടെ മരണപ്പാച്ചിൽ
Mail This Article
പീരുമേട്∙ പീരുമേട് മേഖലയിൽ സ്കൂൾ സമയത്ത് ഭീതിപരത്തി ടിപ്പർ, ടോറസ് ലോറികൾ പായുന്നു. പല തവണ അറിയിച്ചിട്ടും നിയമപാലകർ കണ്ടില്ലെന്നു നടിക്കുന്നതായി പരാതി. വീതി കുറഞ്ഞ ഗ്രാമീണ റോഡുകൾ വഴിയാണ് നിരോധിത സമയത്ത് ടോറസ്, ടിപ്പർ എന്നിവ കൂടുതലായി മിന്നൽയാത്ര നടത്തുന്നത്. മൂക്കറത്താൻവളവ് – റാണികോവിൽ, മേമല –പഴയ പാമ്പനാർ, മ്ലാമല – ലാൻഡ്രം– പഴയ പാമ്പനാർ, കല്ലാർ –ഗ്രാൻപി എന്നീ റോഡുകളിൽ സ്കൂൾ ബസുകൾ, വിദ്യാർഥികളെ കയറ്റിപ്പോകുന്ന ഒട്ടോറിക്ഷ, ജീപ്പ് എന്നിവയ്ക്കു ടിപ്പർ പേടിസ്വപനമായി മാറിയിരിക്കുന്നത്.
കാൽനടക്കാരായ വിദ്യാർഥികളും കടുത്ത ആശങ്കയോടെയാണ് ഇപ്പോൾ വഴി നടക്കുന്നത്. മണൽ, മെറ്റൽ എന്നിവ കയറ്റിവരുന്ന ലോറികൾ കാണുമ്പോൾ ചെറുവാഹനങ്ങൾ നിർത്തിയിടുന്നതാണ് പതിവ്. വീതിക്കുറവുമൂലം ഒരേ സമയത്ത് 2 വാഹനങ്ങൾക്ക് കടന്നുപോകുന്നതിനു കഴിയുകയില്ല. ഇതിനു പുറമേ ദേശീയപാതയിലും കുട്ടിക്കാനം –കട്ടപ്പന റൂട്ടിലും ഇതേ അവസ്ഥ തന്നെയാണ്.
രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5 വരെയും ടിപ്പർ, ടോറസ് ലോറികളുടെ സഞ്ചാരത്തിനു വിലക്ക് ഏർപ്പെടുത്തിയിരുന്നതാണ്. എന്നാൽ പൊലീസ്, മോട്ടർ വാഹന വകുപ്പുകളിൽ ചെലുത്തുന്ന സ്വാധീനംമൂലം വാഹന ഉടമകളും ഡ്രൈവർമാരും ഈ വിലക്ക് തനിയെ എടുത്തുമാറ്റുന്നതാണ് കണ്ടുവരുന്നത്. ഭയപ്പാടുമൂലം തങ്ങൾക്ക് ഈ നിയമലംഘനത്തെ ചോദ്യം ചെയ്യാൻ കഴിയുന്നില്ലെന്നാണ് ചെറുവാഹനങ്ങളുടെ ഡ്രൈവർമാർ പറയുന്നത്.