ബ്ലാത്തിക്കവല–തലക്കോട് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ പ്രക്ഷോഭത്തിലേക്ക്
Mail This Article
ബ്ലാത്തിക്കവല ∙ വണ്ണപ്പുറം പഞ്ചായത്തിലെ ബ്ലാത്തിക്കവല–തലക്കോട് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ബ്ലാത്തിക്കവല, വെള്ളക്കയം ഗ്രാമവാസികൾ പ്രക്ഷോഭത്തിലേക്ക്. പതിറ്റാണ്ടുകളായി ഇവിടെ അധിവസിക്കുന്നത് ഇരുനൂറോളം കുടുംബങ്ങളാണ്. കഞ്ഞിക്കുഴി, വണ്ണപ്പുറം പഞ്ചായത്തുകളുടെ അതിർത്തിഗ്രാമങ്ങളിലെ കുടുംബങ്ങളാണു റോഡ് നന്നാക്കിക്കിട്ടാൻ പ്രക്ഷോഭത്തിലേക്കു നീങ്ങുന്നത്. ബ്ലാത്തിക്കവല തലക്കോട് റോഡിന്റെ 6 കിലോമീറ്റർ ദൂരം നിർമിക്കാത്തതിലാണ് ഇവരുടെ പ്രതിഷേധം.
പി.ജെ.ജോസഫ് പൊതുമരാമത്തു മന്ത്രിയായിരുന്ന കാലത്ത് 5 കോടി 35 ലക്ഷം രൂപ റോഡിന്റെ നിർമാണത്തിനായി അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് റോഡ് വീതി കൂട്ടി മൺവേലകൾ തീർത്തെങ്കിലും ബാക്കിയുള്ള നിർമാണപ്രവർത്തനങ്ങൾ എങ്ങും എത്തിയില്ല. ഇപ്പോൾ ഈ റോഡിലൂടെ കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്.
2015 മന്ത്രി ജി.സുധാകരന്റെ കാലത്ത് 6 കോടി രൂപ കൂടി അനുവദിച്ചു. ഇതുകൊണ്ടും റോഡ് പൂർത്തിയായില്ല. തുടർന്നാണ് ഇപ്പോൾ പ്രദേശത്തെ കുടുംബങ്ങൾ തിരഞ്ഞെടുപ്പു ബഹിഷ്കരണം ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്നു പറഞ്ഞ് രംഗത്തുവന്നിരിക്കുന്നത്. ‘നോ റോഡ് നോ വോട്ട്’ എന്ന മുദ്രാവാക്യമുയർത്തി ഇവർ ബാനറുകളും സ്ഥാപിച്ചു.
വനം വകുപ്പും റവന്യു വകുപ്പും തമ്മിലുള്ള തർക്കമാണു റോഡിനു തടസ്സമായിരിക്കുന്നത്. റോഡ് കടന്നുപോകുന്ന ഭൂരിഭാഗം പ്രദേശവും ജനങ്ങളുടെ പട്ടയഭൂമിയാണ്. എന്നാൽ 1902ലെ വനനിയമം ഉയർത്തിയാണു വനം വകുപ്പ് റോഡിന്റെ നിർമാണത്തിനു തടസ്സം നിൽക്കുന്നത്. ഈ റോഡ് പൂർത്തിയായാൽ കഞ്ഞിക്കുഴി, വെണ്മണി, വണ്ണപ്പുറം മേഖലയിലുള്ളവർക്ക് എളുപ്പം കോതമംഗലത്ത് എത്താനാകും.
ഇടുക്കി-നേര്യമംഗലം, ആലപ്പുഴ–മധുര എന്നീ സംസ്ഥാനപാതകളുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണു ബ്ലാത്തിക്കവല–തലക്കോട് റോഡ്. പ്രാദേശികമായ വികസനത്തിനും റോഡ് നന്നാക്കേണ്ടത് അത്യാവശ്യമാണ്. ഇരുനൂറോളം കുടുംബങ്ങളുടെ പ്രധാന യാത്രാമാർഗമായ റോഡ് പൂർത്തിയായില്ലെങ്കിൽ വലിയ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണു പ്രദേശവാസികൾ.