ADVERTISEMENT

തൊടുപുഴ ∙ 85 വയസ്സ് പിന്നിട്ട മുതിർന്ന വോട്ടർമാർ, അവശ്യ സർവീസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ തുടങ്ങിയവർക്ക് (നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ളവർ) വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചു.  1961ലെ തെരഞ്ഞെടുപ്പ് ചട്ട പ്രകാരം അസന്നിഹിത (ആബ്‌സന്റി) വോട്ടർമാരുടെ പട്ടികയിൽപെടുത്തി 12 ഡി അപേക്ഷാ ഫോം ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) മുഖേന വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. 

വീട്ടിലെ വോട്ട് ഇങ്ങനെ
ഫോമിൽ നിർദിഷ്ട വിവരങ്ങൾ രേഖപ്പെടുത്തി റിട്ടേണിങ് ഓഫിസർമാർക്കു സമർപ്പിക്കുന്നവരുടെ അപേക്ഷകളാണു വോട്ട് രേഖപ്പെടുത്താൻ പരിഗണിക്കുക. ഇവർക്കു മുൻകൂട്ടി അറിയിപ്പ് നൽകിയശേഷം താമസസ്ഥലത്തു വച്ചുതന്നെ തപാൽ വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏർപ്പെടുത്തും. 

രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, വിഡിയോഗ്രഫർ, ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ട് രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക. ബിഎൽഒമാർ വീടുകൾ സന്ദർശിക്കുന്ന സമയത്ത് വോട്ടർ സ്ഥലത്തില്ലെങ്കിൽ വിജ്ഞാപനം വന്ന് 5 ദിവസത്തിനുള്ളിൽ വീണ്ടും സന്ദർശിക്കണമെന്നാണ് ചട്ടം. ഭിന്നശേഷിക്കാർ 12 ഡി അപേക്ഷാ ഫോമിനൊപ്പം അംഗീകൃത ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് (40%)  സമർപ്പിക്കേണ്ടതുണ്ട്. ഭിന്നശേഷിക്കാർക്ക് പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ സാധിക്കുമെങ്കിൽ അതിനുള്ള അവകാശവും ഉണ്ടായിരിക്കും .

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 2 നാൾ കൂടി
വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് നാളെ വരെ അവസരം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ 10 ദിവസം മുൻപ് വരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിയുക.  18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ വഴിയോ, വോട്ടർ ഹെൽപ്‌ലൈൻ ആപ് ഉപയോഗിച്ചോ, ബൂത്ത് ലവൽ ഓഫിസർമാർ വഴിയോ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. 

തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ വഴി അപേക്ഷിക്കുന്നവർ voters.eci.gov.in ൽ പ്രവേശിച്ച് മൊബൈൽ നമ്പർ നൽകി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിൻ ചെയ്തു വേണം തുടർനടപടികൾ ചെയ്യാൻ.  

ഇംഗ്ലിഷിലോ മലയാളത്തിലോ അപേക്ഷ പൂരിപ്പിക്കാം. ന്യൂ റജിസ്ട്രേഷൻ ഫോർ ജനറൽ ഇലക്ടേഴ്സ് എന്ന ഓപ്ഷൻ തുറന്ന് (പുതിയതായി വോട്ട് ചേർക്കുന്നവർക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങൾ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങൾ, ഇ മെയിൽ ഐഡി, ജനനത്തീയതി, വിലാസം തുടങ്ങിയ വിവരങ്ങൾ നൽകി പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്ത് വേണം അപേക്ഷ സമർപ്പിക്കാൻ. ആധാർ കാർഡ് ലഭ്യമല്ലെങ്കിൽ മറ്റു രേഖകൾ അപ്‌ലോഡ് ചെയ്യണം. 

തുടർന്ന് അധികൃതരുടെ പരിശോധനയ്ക്ക് ശേഷം പട്ടികയിൽ പേര് ഉൾപ്പെടുത്തി നൽകിയിരിക്കുന്ന വിലാസത്തിൽ തപാൽ വഴി വോട്ടർക്ക് തിരിച്ചറിയൽ കാർഡ് അയയ്ക്കും. ഇതിനകം അപേക്ഷ നൽകിയവർ വീണ്ടും നൽകേണ്ടതില്ല. അപേക്ഷ സംബന്ധിച്ച സ്ഥിതിവിവരം ഓൺലൈൻ ആയോ അതത് താലൂക്ക് ഓഫിസുകളിലെ ഇലക്‌ഷൻ വിഭാഗം, ബിഎൽഒ എന്നിവിടങ്ങളിൽ നിന്നോ അറിയാവുന്നതാണ്.

ഇടുക്കി ലോക്സഭാ മണ്ഡലം കണക്കിലൂടെ 
 ∙013 : ഇടുക്കി  ലോക്സഭാ മണ്ഡലത്തിന്റെ കോഡ് നമ്പർ

 ∙12,36,759 : ലോക്സഭാ മണ്ഡലത്തിൽ ആകെ വോട്ടർമാർ  

 ∙115 ബസുകൾ 53 മിനി ബസുകൾ 420 ലൈറ്റ് മോട്ടോർ വാഹനങ്ങൾ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ

∙120 :  തിരഞ്ഞെടുപ്പ് പരിശോധനകൾക്കും നിരീക്ഷണത്തിനുമായുള്ള ഉദ്യോഗസ്ഥർ

∙ഏപ്രിൽ 26: വോട്ടെടുപ്പ് 

∙ ജൂൺ 4: വോട്ടെണ്ണൽ

∙ ഏപ്രിൽ 4: പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി

∙ ഏപ്രിൽ 8 :  പത്രിക പിൻവലിക്കാനുള്ള അവസാന തീയതി

4800  പോളിങ് ഉദ്യോഗസ്ഥർ  

1315  പോളിങ് സ്റ്റേഷനുകൾ

1505  വോട്ടിങ് യന്ത്രങ്ങൾ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com