ADVERTISEMENT

കട്ടപ്പന ∙ യേശുക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കും. പള്ളികളിൽ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണവും നടക്കും. ജില്ലയിലെ പ്രധാന തീർഥാടക കേന്ദ്രങ്ങളായ വാഗമൺ കുരിശുമല, എഴുകുംവയൽ കുരിശുമല എന്നിവിടങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

എഴുകുംവയൽ കുരിശുമലയുടെ മലയടിവാരത്തെ ടൗൺ കപ്പേളയിൽ നിന്ന് രാവിലെ 7ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകുന്ന പീഡാനുഭവ യാത്ര ആരംഭിക്കും. തുടർന്ന് കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളും പിന്നിട്ട് മലമുകളിലെത്തിയശേഷം തീർഥാടക പള്ളിയിൽ ദുഃഖവെള്ളിയുടെ തിരുക്കർമങ്ങളും പീഡാനുഭവ സന്ദേശവും അദ്ദേഹം നിർവഹിക്കും.

വാഗമൺ കുരിശുമലയുടെ മലയടിവാരത്തെ കല്ലില്ലകവല പള്ളിയിൽ രാവിലെ 7ന് ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ ആരംഭിക്കും. 9ന് ആഘോഷമായ കുരിശിന്റെ വഴി തുടങ്ങും. പാലാ രൂപതാ വികാരി ജനറൽ ഫാ.സെബാസ്റ്റ്യൻ വേത്താനത്ത് നേതൃത്വം നൽകും.

കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടക്കുന്ന ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾക്കും പരിഹാര പ്രദക്ഷിണത്തിനും കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ മുഖ്യകാർമികത്വം വഹിക്കും. ഫൊറോനാ വികാരി ഫാ.ജോസ് മാത്യു പറപ്പള്ളിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോസഫ് വടക്കേ പീടിക, ഫാ.നോബി വെള്ളാപ്പള്ളി, ഫാ.മനു കിളികൊത്തിപാറ എന്നിവർ സഹകാർമികത്വം വഹിക്കും.

വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടക്കുന്ന കുരിശിന്റെ വഴിക്കും പരിഹാര പ്രദക്ഷിണത്തിനും നഗരി കാണിക്കൽ ശുശ്രൂഷകൾക്കും വികാരി ഫാ.തോമസ് മണിയങ്ങാട്ട്, അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോമിൻ പഴുകുടിയിൽ, ഫാ.ജോസഫ് ഉമിക്കുന്നേൽ എന്നിവർ നേതൃത്വം നൽകും.

ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ വികാരി ജനറൽ ഫാ.ജോസ് കരിവേലിക്കൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ.ജിതിൻ പാറക്കൽ, ഫാ.അമൽ ഞാവള്ളികുന്നേൽ എന്നിവർ ദുഃഖവെള്ളി ശുശ്രൂഷയ്ക്കും തിരുകർമങ്ങൾക്കും മുഖ്യകാർമികത്വം വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com